8 November 2010

യാരും രസിക്കവില്ലയെ...

പെണ്‍കുട്ടികള്‍ ഒരു വീടിന്റെ സ്വത്താണ്.
കൊച്ചു പെണ്‍കുട്ടികളെ ഇഷ്ടമല്ലാത്തവര്‍ ആരെങ്കിലും ഉണ്ടോ. പാദസ്വരത്തിന്റെ ജില് ജില് ശബ്ദവും പിന്നെ നാണത്തിന്റെ നനുത്ത കുളിര്‍മയും കൊണ്ടു വീടു നിറയെ ഓടി നടക്കുന്ന കൊച്ചു പെണ്‍കുട്ടികള്‍ .
ഈ പാട്ട് കേട്ടു നോക്കു, 'നിലാ കൈകിറത്...യാരും രസിക്കവില്ലയെ...'




ഈയിടെയാണ് ഞാന്‍ ആ പാട്ട് കേട്ടത്. സുഹാസിനി സംവിധാനം ചെയ്ത ' ഇന്ദിര' എന്ന 1995 - ഇല്‍ ഇറങ്ങിയ സിനിമ. റഹ്മാന്റെ സംഗീതത്തില്‍ ഹരിണി പാടിയ പാട്ടാണ് നിലാ കൈകിറത്..ഹമീര്‍ കല്യാണി എന്നാ കര്‍ണാടിക് രാഗത്തിലാണ് ഈ പാട്ട് പാടിയിരിക്കുന്നത് . എന്ത് മധുരമാണ് ഈ പാട്ട് !

ഈ പാട്ട് എന്നെ കുറെ ഓര്‍മിപ്പിച്ചു, അല്ലെങ്കില്‍ കരയിപ്പിച്ചു എന്ന് പറയാം. ആ ഓര്‍മകളിലൂടെ ഞാന്‍ ഒന്ന് പോയി നോക്കി..എല്ലാം അവിടെ തന്നെയുണ്ട്‌ . എന്റെ ഓര്‍മകളില്‍ , ഒന്നും മാഞ്ഞു പോകാതെ. എനിക്ക് തന്നെ അത്ഭുതം തോന്നുന്നു..

അങ്ങനെ ഒരു കൊച്ചുപെന്കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട ഒരു ബാല്യ കാലം എന്ന് കാണുന്നവര്‍ക്ക് പറയാം. കാരണം, അന്ന് ഏട്ടന്‍ പഠിച്ചിരുന്നത് ദൂരെ ആര്‍മി സ്കൂളില്‍ ആയിരുന്നു, പിന്നെ വീട്ടിനടുത്തുള്ള കുട്ടികള്‍ എല്ലാം ഒന്നുകില്‍ കുറെ വലിയവര്‍ , കോളേജിലൊക്കെ പോകുന്നവര്‍ അല്ലെങ്കില്‍ തീരെ ചെറിയവര്‍ . അതെ, കാണുന്നവര്‍ക്ക് പറയാം , ഞാന്‍ ഒറ്റക്കായിരുന്നു എന്ന്. പക്ഷെ അങ്ങനെ ആയിരുന്നില്ല. കിളികളും തുമ്പികളും കാമനും പൂരവും കാവും ഒക്കെയുണ്ടായിരുന്നു കൂട്ടിനു, ഒക്കെയുണ്ടായിരുന്നു  ;-))

നീണ്ട പാടങ്ങള്‍ ഉണ്ടായിരുന്നു ('ഉണ്ടായിരുന്നു'! അതെ, ഇന്ന് ഉണ്ടോ എന്നറിയില്ല) കാവിനു മുന്നിലൂടെ പടര്‍ന്നു.  വയലുകളുടെ പകുത്തു മാറ്റിക്കൊണ്ട് ചെമ്മണ്‍ നിറഞ്ഞ റോഡു. സ്കൂള്‍ വിട്ടാല്‍ റോഡിലൂടെ വരാം. അല്ലെങ്കില്‍ അച്ഛമ്മയുടെ അടുത്ത് പോയി വരുമ്പോ. ഞാന്‍ റോഡിലൂടെ അധികം പോയിരുന്നില്ല. മഴയായാലും ചളിയായാലും മിക്കവാറും പാടത്തിനു നടുക്ക് കൂടെയാവും പോവുക (ഏതാണ്ട് പത്ത് വയസ്സൊക്കെ ഉണ്ടായിരിക്കും). ഓരോ കതിര്‍ മണികളെയും തൊട്ടു തൊട്ടു കൊണ്ടു. അതിനൊക്കെ ജീവനുണ്ട്, അല്ലെങ്കില്‍ അതൊക്കെ ഞാന്‍ മൂളുന്ന പാട്ട് കേള്‍ക്കുന്നുണ്ട് എന്ന തോന്നലില്‍ . ചിലപ്പോ പേടിപ്പിക്കാന്‍ നീര്‍ക്കോലി പാമ്പ് വരമ്പിനു കുറുകെ ഇഴഞ്ഞു പോവും. അപ്പോ ഞാന്‍ തിരിഞ്ഞോടും. പിന്നെ കുറച്ചു ദിവസത്തേക്ക് ആ വഴി പോവില്ല.

എനിക്കിപ്പോഴും ആ നെല്കതിരുകളുടെ മണം അറിയാം, അതിന്റെ മൂര്‍ച്ച കാലുകളില്‍ നോവിച്ച നനുത്ത നോവ്‌ അറിയാം. വയലൊക്കെ വിളവെടുത്തു കഴിയുമ്പോഴാണ് എനിക്ക് ഏറെ ഇഷ്ടം, വിളവിന്റെ ബാക്കി തിന്നാന്‍ കിളികള്‍ വരും. അപ്പൊ അതു വഴി പോകുമ്പോ കിളികള്‍ ഒന്നടങ്കം പറന്നുയരും. അതു നോക്കി നിന്നു ഞാന്‍ ആ വരമ്പത്ത് ഇരിക്കും , പിന്നെയും കിളികള്‍ വരുന്നതും നോക്കി.ചിലപ്പോ അപ്പുറത്തെ റോഡിലൂടെ പോവുന്ന ആരെങ്കിലും കുവി ചോദിക്കും

''ഒയ് കൂയ് എന്നാ ഏടത്തി ആട ഇരുന്നു പണിയെടുക്കുന്നത് ' എന്ന് .

അതു മിക്കവാറും ചോദിച്ചിരുന്നത് കുന്നുമ്മല്‍ വീട്ടിലെ മോഹനേട്ടന്‍ ആയിരുന്നു. മോഹനേട്ടന്‍ അന്ന് നാട്ടിലുള്ള പത്തോ പന്ദ്രണ്ടോ  ബി ജെ പി ക്കാരില്‍ ഒരാളായിരുന്നു. നെറ്റിയില്‍ ചുവന്ന നീണ്ട കുറിയും താടിയും ഒക്കെയായി മെലിഞ്ഞ നീണ്ട ഒരു മനുഷ്യന്‍ . അന്ന് സ്വതവേ നാണക്കാരിയായ എനിക്ക് അങ്ങനെ ഒരു ചോദ്യം തന്നെ ധാരാളം..പിന്നെ അവിടുന്ന് എണീറ്റ്‌ ഓടെടാ ഓട്ടം.

വീട്ടില്‍ നിന്നു നോക്കിയാല്‍ അങ്ങ് ദൂരെ പച്ച നിറഞ്ഞ കുന്നുകള്‍ കാണാം. എപ്പോഴും വിചാരിക്കും, ആ കുന്നിന്റെ അപ്പുറത്ത് എന്താണ് എന്ന് പോയി നോക്കണം എന്ന്. അമ്മയോട് പറയുമ്പോള്‍ അമ്മ പറയും ,

 'അവിടെയൊക്കെ ഭ്രാന്തന്മാര്‍ ഉണ്ടാകും ..പിന്നെ കുറുക്കന്‍ ‍, കടിക്കുന്ന പട്ടികള്‍ ഒക്കെയുണ്ടാവും'.

അതുകൊണ്ട് പോയില്ല. പകരം രണ്ടു പറമ്പിനു അപ്പുറത്തുള്ള പൊളിഞ്ഞു കിടക്കുന്ന ആ വീട്ടില്‍ പോകും. അവിടെ ഒരു പൊട്ടകിണര്‍ ഉണ്ട്. നന്നായി കെട്ടി ഒതുക്കിയ കിണര്‍ . കാട് പിടിച്ചു പാരോത്തില മരം വളര്‍ന്നു പന്തലിച്ചിട്ടുണ്ട് അവിടെ. പിന്നെ പൊളിഞ്ഞ വീടു എന്ന് പറയാന്‍ മാത്രം ഇല്ല. ഒരു ചെറിയ ചുമര്‍ മാത്രമേ ബാക്കി ഉള്ളൂ. പണ്ട് ഏതാണ്ട് അമ്പതോ നൂറോ കൊല്ലം മുന്‍പ് ആ വീട്ടിലെ താമസക്കാര്‍ക്കൊക്കെ വസൂരി വന്നു മരിച്ചു പോയത്രേ. ശവം ദഹിപ്പിക്കാന്‍ ആര്‍ക്കും ധൈര്യം ഇല്ലാത്തതു കൊണ്ടു ചുമരോക്കെ ഇളക്കി ആളുകളുടെ മേല്‍ ഇട്ടു. അങ്ങനെ അടക്കം ചെയ്തത്രേ. ഞാന്‍ ആ പരിസരത്ത് വെറുതെ ചുറ്റി നടക്കും. ഒന്നും അവിടെ കാണാനില്ല , പക്ഷെ അവിടുത്തെ ആളുകളെക്കുരിച്ചോക്കെ ഓര്‍ത്തു കൊണ്ടു. അവിടുത്തെ കുട്ടികള്‍ എങ്ങനെയായിരിക്കും, അവരൊക്കെ എന്ത് വേഷമായിരിക്കും അന്ന് ഇട്ടിരിക്കുക..അങ്ങനെ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടും. അതിനടുത് വേറെയും ചില കിണറുകള്‍ ഉണ്ട് . വല്യ കണ്ടുപിടുത്തം പോലെ ഞാന്‍ അമ്മയോട് ചെന്ന്‌ പറയും.

'അമ്മെ, കേട്ടോ അവിടെയൊക്കെ വേറെ വീടുകള്‍ ഉണ്ടായിരിക്കില്ലേ? അവരൊക്കെ വസൂരി വന്നായിരിക്കുമോ മരിച്ചത് ..നശിച്ചത് '
അമ്മ എന്നെ നോക്കി ചിരിക്കും..'നിനക്കിതൊക്കെ എവിടുന്നു കിട്ടുന്നു' എന്നൊരു ചോദ്യവും.
                                    കാമന്‍ - ശ്രീലാല്‍ എടുത്ത ഫോട്ടോ. (ഞാന്‍ കട്ടെടുത്തതാ ;)

വീടു കഴിഞ്ഞു മമ്മാലിയുടെ വയസ്സന്‍ റബ്ബര്‍ തോട്ടവും കഴിഞ്ഞാല്‍ ' കാവ് ആണ്. മണ്ണിന്റെ ചുറ്റുമതില്‍ കെട്ടി ഒതുക്കി നിര്‍ത്തിയ കാവില്‍ നിന്നും പച്ച  ജടപ്പു വിരിയുന്ന മരം കുടപോലെ പോലെ ടാറിടാത്ത റോഡിലേക്ക് ചാഞ്ഞു നിന്നിരുന്നു. സ്കൂള്‍ അടച്ച സമയത്ത് ജടപ്പു പൂക്കും. ആ സമയത്ത് അതു വഴി പോകുമ്പോ അവിടെ കുത്തിയിരുന്നു ഞാന്‍ ജടപ്പു പൊറുക്കും. ഒരു ദിവസം പത്രോസ് ചേട്ടായി കളിയാകിയത് ഇപ്പോഴും ഓര്‍മയുണ്ട്. കാരണം ഉണ്ട് , അന്ന് അച്ചമ്മ തന്ന പഴുത്ത ഒരു മുറി ചക്ക- അതും റോഡിന്റെ നടുക്ക് വച്ചിട്ടാണ് ജടപ്പു പൊറുക്കുന്നതു. മണ്ണിന്റെ കാമനെ ഉണ്ടാക്കുമ്പോള്‍ അതിന്റെ പ്രധാന അലങ്കാരം ആയിരുന്നു ജടപ്പു മുടി. അന്ന് വല്യ ഫാഷന്‍ കാരോക്കെയാ കടലാസ്സ്‌ പൂ മുടിയായി വക്കുക.
 'നമ്മള്‍ക്കു അതു മതി, അതാ ഭംഗി. പച്ച മുടി.'
കാമന്റെ കൊച്ചരി പല്ലിനു പകരം പച്ചരി അതിന്റെ മുഖത്ത് അമര്ത്തി അമര്ത്തി വക്കുമ്പോ അമ്മ പറഞ്ഞു. താണ് നോക്കിക്കൊണ്ട്‌ ഞാനും പറഞ്ഞു,
'ശരിയാ ഇതാ ഭംഗി..ഇതു തന്നെയാ ഭംഗി...കടലാസ്സ്‌ പൂ ഒക്കെ പ്ലാസ്റിക് കുട പോലെ ഉണ്ട്...ഇതെന്തു ഭംഗിയാ'. അമ്മ തിരിഞ്ഞു നോക്കി ചിരിക്കും.

കാവില് നിറമാല വരുമ്പോ താലപ്പൊലി എടുക്കും. അതിനു എനിക്ക് അച്ഛമ്മയുടെ കസവ് വേഷ്ടി തന്നെ വേണം. പിന്നെ അച്ഛമ്മയുടെ വല്യ സ്വര്‍ണ നിറമുള്ള താലവും. അതിനായി നിറമാലയുടെ  തലേന്ന് തറവാട്ടിലേക്ക് ഓടി ചെല്ലും. അച്ചമ്മ കൂറമുട്ടായി മണക്കുന്ന മരത്തിന്റെ പെട്ടിയില്‍ നിന്നു വേഷ്ടി എടുത്തു തന്നോണ്ട്‌ പറയും,

'മണ്ണും ചളിയും ഒന്നും ആക്കരുത്, സൂക്ഷിക്കണം'.
അപ്പൊ ഞാന്‍ പറയും 'ഉം... ഈ അച്ഛമ്മയ്ക്ക് എന്നെ ഒരു വിശ്വാസവും ഇല്ല, എപ്പോഴും ഇങ്ങന' എന്ന്.

നിറമാലക്ക് ഉറഞ്ഞു തുള്ളുന്നവരില്‍ പ്രധാനി രാജീവന്‍ സ്വാമി ആയിരുന്നു. എനിക്ക് പേടിയായിരുന്നു ഉറഞ്ഞു തുള്ളുന്ന അയ്യപ്പ സ്വാമികളെ. അതുകൊണ്ട് താലപ്പൊലി വരിയുടെ കുറെ പിറകിലായി നിക്കും. അമ്മ പുറകില്‍ എവിടെയെങ്കിലും ഉണ്ടോ എന്ന് തിരിഞ്ഞു തിരഞ്ഞു നോക്കും..

അങ്ങനെ അങ്ങനെ കുറെ പറയാനുണ്ട്‌. ഇനിയും ഒരു ജന്മം ഉണ്ടെങ്കില്‍ എനിക്ക് ആ ജന്മത്തിലും ഒരു പെണ്‍കുട്ടിയായി തന്നെ ജനിച്ചാല്‍ മതി.. കുപ്പിവളകളൊക്കെ ഇട്ടു പാദസ്വരവും കിലുക്കി ഓടി നടക്കാന്‍ ... :))

 ഈ പാട്ടിന്റെ ട്രാന്‍സ്ലേഷന്‍ കൂടി ഇടട്ടെ, (യാഹൂ ഗൃപ്പില്‍ നിന്നു കിട്ടിയതാണ് )

The Moon is shining,
The time is passing,
oh, but nobody is enjoying it.
Yet, these eyes will see you (my eyes)

The breeze is flowing,
The gardens are smiling,
yet, there is none enjoying it.
but these hands will touch you (my eyes).
The Wind will blow, the sunshine will be there,
there is no change in that.
The Sky & Land will tell us to live.
those wishing will not cease forever.

There it is, the dear Cloud
Seek for the rain
Here it is, the cuckoo's song
Seek the Music in it.

This world is a garden,
Seek your Flowers in it.
This life is a Gift,
Ask for your needs.......
                                                            ;-)

5 November 2010

കൊഴിഞ്ഞു പോകുന്നത്


ഇല കൊഴിഞ്ഞ വഴിയിലൂടെ
ഞാന്‍ ഏറെ നടന്നു.
കൊഴിഞ്ഞ ഇലകളും നോക്കി.
എത്തിപ്പെട്ടത്,
ചോട്ടില്‍ ഇലകളില്ലാത്ത ഒരു മരത്തിനരികെ.

മരച്ചുവട്ടില്‍ കണ്ണോടിച്ചു ഞാന്‍ ചോദിച്ചു :
നീ മാത്രം എന്തെ ഇങ്ങനെ?
നിനക്ക് മാത്രം എന്തെ ഇതു സാധിച്ചു ?
ഇല പൊഴിക്കാതെ....
 
പതിഞ്ഞ ശബ്ദത്തില്‍ മരം പറഞ്ഞു:
കുട്ടീ, ഒന്ന് മുകളിലോട്ടു നോക്കു
എന്റെ ചില്ലയില്‍ ഇലകളുണ്ടായിട്ടു വേണ്ടേ...

മുഖമുയര്‍ത്തി നോക്കിയപ്പോള്‍ ഞാന്‍ കണ്ടു.
അര്‍ബുദം ബാധിച്ച,
ഉണങ്ങി വീഴാറായ ചില്ലകള്‍
പറവകള്‍ ഉപേക്ഷിച്ചു പോയ കൂടുകള്‍
ഒരില പോലും പ്രതീക്ഷിക്കാനില്ലാത്ത ചില്ലകള്‍ .

ആ മരച്ചുവട്ടില്‍ ഞാന്‍ ഇത്തിരി നേരം ഇരുന്നു
അടുത്തുള്ള മരങ്ങളുടെ
കൊഴിഞ്ഞ ഇലകള്‍
തണുത്ത കാറ്റില്‍ പറക്കുന്നതും നോക്കി....

27 October 2010

കാലം മാറി, കഥ എപ്പഴേ മാറി..

പണ്ട് പണ്ട് കുരങ്ങന്മാരുടെയും കുരങ്ങത്തികളുടെയും കാലത്ത് :


ഹോസ്ടളില്‍ നിന്നൊരു പെണ്ണ് ഇങ്ങനെ :


:-) ഓ അവളെ എനിക്ക് പണ്ടേ അറിയാം, കുറച്ചു നാള്‍ എന്റെ കൂടെ ടുഷന് ഉണ്ടായിരുന്നു

***
പിന്നീടോരുത്തി വന്നു പറഞ്ഞു :


:-)  ഓ അവന്‍ ആരാ മൊതല് ..എന്തായിരുന്നു പണ്ട്  ഡിഗ്രിക്ക് പഠിക്കുമ്പോഴത്തെ കളികള്‍..
:-)) അല്ല, അപ്പൊ നിനക്കവനെ അന്നെ അറിയാം അല്ലെ ?
:-) ഇടയ്ക്കു കണ്ടിട്ടുണ്ട്, എന്റെ ക്ലോസ് ഫ്രണ്ടിന്റെ രണ്ടാമത്തെ ലൈന്‍ ആയിരുന്നു
:-)) ഓ അങ്ങനെ !

***

പിന്നെയൊരുവന്‍ , ഒരു ഇടനാഴിയില്‍ വച്ചു പറഞ്ഞു:

:-) തിരോന്തോരത്ത് ഇന്റര്‍വ്യുവിനു പോകുമ്പോ, ക. ചെല്ലമ്മയെ കാണാന്‍ മറക്കണ്ട. ഞാനും
    അവളും കുറെ ഇന്റെര്‍വ്യുവില്‍ കണ്ടു മുട്ടിയതാ. അങ്ങനെ നന്നായി അറിയാം.
:-)) ഓ ശരി, എന്ന ചിലപ്പോ കണ്ടു പരിചയം കാണും.

***

പിന്നീട് ഒരുത്തി, വീട്ടില്‍ വന്നപ്പോ കൊണ്ടു വിടാന്‍ റെയില്‍വെ സ്റ്റേഷനില്‍ പോയി. അവിടെ വച്ചു അവളുടെ ഒരു ഫ്രണ്ടിനെ അവിചാരിതമായി കണ്ടു. അടുത്ത ട്രെയിനിനു പോകാം. ഏതായാലും മൂന്നു പേര്‍ക്കും കാപ്പി കുടിക്കാം.

:-)) അല്ല, ഇവളെ എങ്ങനാ പരിചയം?
:-)  അതോ, ഞങ്ങള്‍ ഫെല്ലോഷിപ്പ് എക്സാമിന് കൊച്ചിയില്‍ കണ്ടതാ. അന്ന് ഞങ്ങള്‍ യുത്ത്
     ഹോസ്റ്റലില്‍ ഒരേ റൂമില്‍ ആയിരുന്നു.
:-)) ആ അങ്ങനെ വരട്ടെ.

***

കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചു പടിഞ്ഞാറു എത്തിയപ്പോ, ദെ നിക്കുന്നു എയര്‍ പോര്‍ട്ടില്‍ അവന്‍:

:-)) നീ ഇവിടെ ?
:-) അച്ഛന്‍  ചൈനയില്‍ പോയി, കൂട്ടികൊണ്ടു പോവാന്‍ വന്നതാ.
:-)) ആ , നിന്നെ ഇന്നലെ വരെ അവന്‍ ചോദിച്ചു, ടല്‍ഹിക്കാരനെ നാട്ടില്‍ കണ്ടിരുന്നു.
:-) ഏത് , ഓര്‍മ കിട്ടുന്നില്ല
:-)) ഓര്‍മയില്ലേ , നമ്മള്‍ അവനെ അന്ന് ആദ്യമായി ബാങ്ങളുരില്‍ പൈത്യ റിസേര്‍ച്ച് കേന്ദ്രത്തില്‍
      കണ്ടത് ..
:-) അതു ശരി, അവനിപ്പോ ടല്‍ഹിയിലാ അല്ലെ, ഇടയ്ക്കു ഫോര്‍വേഡ് മെയില്‍ കിട്ടാറുണ്ട് ..

***

കാലം മാറി, കുരങ്ങന്മാര്‍ ഭുമിയില്‍ നിന്നു അപ്രത്യക്ഷമായി.......!
----

ഇന്ന്  വരെ കാണാത്ത ഒരു സുഹൃത്ത് പറഞ്ഞു:

:-)  ഏയ്‌ നിന്റെ ഫ്രെണ്ടില്ലേ , അവളെ എനിക്ക് നേരത്തെ അറിയാം
:-)) ഓ ! എപ്പോ ?
:-)  പണ്ട് ഞങ്ങള്‍ മല്ലുസൈറ്റില്‍ സ്ഥിരമായി ചാറ്റാറണ്ട്
:-)) അങ്ങനെ വാ, ഞാനും വിചാരിച്ചു....

***

പിന്നെ പഴയ ചങ്ങായി പറഞ്ഞു :

:-) അവനെ എനിക്ക് നന്നായി അറിയാം, പണ്ട് ബ്ലോഗിലും മറ്റും എപ്പോഴും കാണാറുണ്ട്

***

പിന്നെയും ചിലര്‍ :

:-) ഓ അവളോ, അവളും ഞാനും പണ്ട് യാഹൂഗ്രുപ്പില്‍ എപ്പോഴും കാണാറുണ്ട്. നന്നായി അറിയാം.

***

പിന്നെ...:

:-)) ഫെസ്ബുക്കിലെ അവനെ എവിടെയോ കണ്ട പോലെ...
:-) അറിയില്ലേ , അവന്‍ പണ്ട് ഓര്‍ക്കുട്ടില്‍ ഉണ്ടാരുന്നു..അന്നെ അറിയാം..പിന്നെ ബസ്സില്‍ കുറച്ചു
    കാലം.
:-)) ഓ, അപ്പൊ നല്ല കമ്പനിയാ അല്ലെ
:-) അതെ അതെ..ഞങ്ങള്‍ ഒരുമിച്ചു ചെസ്സ്‌ ഒക്കെ കളിക്കും, ഇപ്പൊ ഫാം വില്ലയിലാ.
:-)) !!

***

പിന്നെ... :

:-)) നീ ഇവളെ അറിയോ ?
:-)  നോക്കട്ടെ, പ്രൊഫൈല്‍ പേജ് താ
:-)) സെന്റ്‌
:-)  ഇതു ചിലപ്പോ എന്റെ ഐ ടി ഫോറത്തിലെ പാ. ശശിക്ക് അറിയുമായിരിക്കും. ഒരേ
     ഇന്റെരെസ്ടുകള്‍ .
:-)) പാ. ശശിയെ നന്നായി അറിയുമല്ലേ, അപ്പൊ കുഴപ്പമില്ല..ആഡ് ചെയ്തേക്കാം
:-)  പിന്നെ, പാ ശശിയും ഞാനും എത്ര കാമാണ്ടുകള്‍ ട്രബിള്‍ ഷൂട്ട്‌ ചെയ്തിട്ടുണ്ട്..അവനങ്ങ്‌
     ആസ്ത്രേലിയയില്‍     ആണ്.

 ***

പി ...:

:-)) ഡേയ് , ആ പ്രാഞ്ചി ഇതുവരെ ഫേസ്ബുക്കില്‍  എത്തിയില്ലേ , ഇവിടൊന്നും കാണുന്നില്ലല്ലോ.
:-)  അവനു അവിടെ ഓര്‍ക്കുട്ടില്‍ ഒരു ഗ്രൂപ്പ്‌ ഉണ്ട് അതിന്റെ തിരക്കാ..വരുമായിരിക്കും.കുറെ നാളായി
      വിളിക്കുന്നു
:-)) അവനു ബസ്സില്‍ കുറെ പ്രശ്നം ഉണ്ടായി എന്ന് കേട്ടു, അതാണോ ഓര്‍ക്കുട്ടില്‍ നില്‍ക്കുന്നത് ?
:-)  ആ കേട്ടു, ബ്ലോഗ്‌ കൂട്ടത്തില്‍ ആരോ പറയുന്ന കേട്ടു.
:-)) പ്രാഞ്ചിയെ നിനക്ക് പണ്ടേ അറിയുമല്ലോ, അതു കൊണ്ടാ നിന്നോട് ചോദിച്ചത് .ഇനിയിപ്പം
      നീയത് ആരോടും പറയണ്ട
;-)  പിന്നെ, അവന്‍ എന്റെ ക്ലോസാ. പല സ്ഥലത്തും ഞങ്ങള്‍ മീറ്റ്‌ ചെയ്തിട്ടുണ്ട്. ബ്ലോഗ്‌, ബസ്സ്‌ ,
      ഓര്‍കുട്ട് അവന്റെ തിരക്ക് കാരണം ഫേസ്ബുക്കില്‍ വരാന്‍ പറ്റുന്നില്ല ..പാവം..
:-)) അതെ, പാവം !

 -----------

പിന്നീട് കുരങ്ങന്‍മാര്‍  മരത്തില്‍ കേറാന്‍ പോയപ്പോ മരം നടന്നു പോകുന്നത് കണ്ടു, അടുത്ത ഇന്റര്‍നെറ്റ്‌ കഫേയിലേക്ക് ...

ശുഭം !

N .B .: ഈ മനുഷ്യര്‍ക്കോ കുരങ്ങന്മാര്‍ക്കോ മരിച്ചവരോ ജീവിച്ചവരോ ആയി ഒരു ബന്ധവും ഇല്ല. വെറും വെറും വെറും സാങ്കല്‍പ്പികം.

8 October 2010

എന്റെ ശ്വാസം കാറ്റു ഏറ്റെടുക്കുന്ന കാലത്ത്..

എന്ത് , എപ്പോ , എങ്ങനെ സംഭവിക്കും എന്നൊന്നും ആര്‍ക്കും പറയാന്‍ പറ്റില്ല. പ്രത്യേകിച്ച് അടുത്ത നിമിഷത്തെ കുറിച്ച് ചിന്തിക്കാതെ ഓരോ നിമിഷവും ജീവിച്ചു തീര്‍ക്കുന്നവര്‍ക്ക്..ഇത് കേള്‍ക്കു...
                       ---------------------------------------------------------------

ഒരിക്കല്‍ ,
എന്റെ ശ്വാസം കാറ്റു ഏറ്റെടുക്കും
എന്റെ ഹൃദയത്തിന്റെ സ്പന്ദനം
തുടികൊട്ടുന്ന മേഘത്തില്‍ അലിയും
എന്റെ കാതുകളില്‍ അപ്പൊ കടലിന്റെ
ഇരമ്പല്‍ മാത്രമേ ഉണ്ടാവു.
എന്റെ കൈകാലുകള്‍ തണുപ്പിനെ പുണരും
എന്റെ കണ്ണുകള്‍ REM  ഇല്‍ നിന്ന് NREM ലേക്ക് പോകും
മസ്തിഷ്ക കോശങ്ങള്‍ മരവിച്ചു പേടിച്ചു ഒതുങ്ങും.

ആ സമയം വരുമ്പോള്‍ , നിങ്ങളില്‍ ആരെങ്കിലും ഒര്മിചെങ്കില്‍ എനിക്ക് വേണ്ടി ചെയ്യേണ്ടത് ഇതാണ്:

എന്റെ ശരീരം,
ഒരു ഈച്ചയും തൊടുന്നതിനു മുന്‍പ്
കത്തിച്ചു ഭസ്മമാക്കണം.
വേനലില്‍ ചുവന്ന പൂക്കള്‍ വിരിയുന്ന,മുള്ളുള്ള,
ആരാലും വെറുക്കുന്ന ഒരു മുരിക്ക്‌ മരം മതി.
അഗ്നി ആകാശത്തേക്ക് ഉയരുമ്പോള്‍
സൌപര്‍ണികാമ്രിത വീചികള്‍ പാടുന്ന പാട്ടു
നിങ്ങള്‍ ഉറക്കെ പാടനം.

പിന്നീടു,
ഒരു പിടി ചാരം നിറഞ്ഞ
ആ കുഴി നിങ്ങള്‍ മൂടുമ്പോള്‍
അതിനു മുകളിലും, അതിനു ചുറ്റും
നിറയെ നിറയെ നിറയെ...
കാക്കുപ്പു വിരിയുന്ന
ആ ചെറിയ ചെടികള്‍ നട്ടു പിടിപ്പിക്കണം.

പിന്നെ,
വര്‍ഷത്തിലൊരിക്കല്‍
കാക്കപ്പുവുകള്‍ വിരിയുന്ന നേരത്ത്
നിങ്ങള്‍ അവിടെ വരണം...

നിങ്ങള്‍ ,
അവിടെയിരുന്നു അതിനെ ക്യാമറകളില്‍ ഒപ്പിയെടുക്കും
അതിനെക്കുറിച്ച് വര്‍ണിക്കും
അതിന്റെ ശാസ്ത്രങ്ങള്‍ വിസ്തരിക്കും.

അപ്പോള്‍ ഞാന്‍ ,
ആ ഓരോ പൂവിലും ഒളിച്ചിരുന്ന്
നിങ്ങളെ, നിങ്ങള്‍ കാണാതെ
ഞാന്‍ നോക്കി കണ്ണിറുക്കും.
നിങ്ങളുടെ കുഞ്ഞുങ്ങള്‍ മാത്രം
അത് കണ്ടുപിടിക്കും.
അവര്‍ എന്റെ നേരെ കൈ നീട്ടും..
അപ്പോള്‍ അതില്‍ ചിലത്
നിങ്ങളാ കുഞ്ഞുങ്ങള്‍ക്ക്‌ പറിച്ചു കൊടുക്കണം .....

വേറൊന്നും വേണ്ട!

4 September 2010

പറന്നു പോയി തിരിച്ചു വന്ന 'വിഷ് '

ഒരു കാര്യം കേള്‍ക്കണോ?

ഇന്ന് എനിക്ക് നല്ല സന്തോഷം തോന്നുന്നു. കുറച്ചു മുന്‍പ് എനിക്കൊരു ഇമെയില്‍ കിട്ടി. കഴിഞ്ഞ ആഴ്ച ഞാന്‍ കല്യാണത്തിന് പോയ എന്റെ സുഹൃത്തായ, വധുവിന്റെ ഇമെയില്‍.

അവര്‍ക്ക് ഒരു ചടങ്ങ് ഉണ്ടായിരുന്നു. കല്യാണത്തിന് വന്ന എല്ലാര്ക്കും ഓരോ ഹേര്‍ട്ട് ബലൂണ്‍ കൊടുക്കും. എല്ലാവരും അതിന്റെ അറ്റത്ത്‌ ഒരു കാര്‍ഡില്‍ വിഷ് എഴുതണം. എന്നിട്ട് അവസാനം കൂട്ടത്തോടെ അത് പറത്തി വിടും. ബലൂണ്‍ ഏറെ ദൂരം സഞ്ചരിച്ചു ആര്‍ക്കെങ്കിലും കിട്ടിയാല്‍ അവര്‍ ചിലപ്പോ ആ വിഷ് കാര്‍ഡ്‌ ഈ ദമ്പതികള്‍ക്ക് അയച്ചു കൊടുക്കും. അതാണ് കഥ....

ഏതാണ്ട് 150  കിലോമീറ്റര്‍ സഞ്ചരിച്ച എന്റെ കാര്‍ഡ്‌ ആണ് അവര്‍ക്ക് ആദ്യം കിട്ടിയത്.അതില്‍ ഞാന്‍ എഴുതിയ വിഷ് ഇതാരുന്നു ' ഒരിക്കലും പിരിയാത്ത ഇണകള്‍ ആകട്ടെ നിങ്ങള്‍..നിനക്ക് മൂന്നു കുട്ടികള്‍ ഉണ്ടാകട്ടെ...എന്നൊക്കെ.. ' അവള്‍ക്കു കുട്ടികളെ ഒരുപാടു ഇഷ്ടമാണ്. പക്ഷെ കുറച്ചു വയസ് കൂടിയത് കാരണം നല്ല വിഷമവും ഉണ്ട്. ഒന്നില്‍ കൂടുതല്‍ നടക്കുമോ എന്നൊക്കെ..അപ്പോള്‍ ഇതില്‍ കൂടുതല്‍ എന്ത് വിഷ് ആണ് ഞാന്‍ അവള്‍ക്കു എഴുതുക...

 അറ്റത്ത്‌ കെട്ടിയിട്ട ആശംസകളുമായി പറക്കുന്ന ബലൂണുകള്‍..അന്ന് കല്യാണത്തിന് എടുത്തത്‌...

കൊച്ചു കൊച്ചു കാര്യങ്ങള്‍ നല്‍കി എന്നെ സന്തോഷിപ്പിച്ചു എനിക്ക് ചുറ്റും പറക്കുന്ന ഏതു ചൈതന്യമാണോ....അതിനെ ഞാന്‍ സ്നേഹിക്കുന്നു..അതിനോട് ഞാന്‍ നന്ദി പറയുന്നു..

23 August 2010

ലെവല്‍ ക്രോസിലെ മഞ്ഞപ്പൂക്കള്‍

ഭംഗിയുള്ള ആ സ്മശാനത്തിനു അരികില്‍ തന്നെയാണ് ലെവല്‍ ക്രോസിംഗ്. ഞാന്‍ ക്രോസ് ചെയ്തു പോകുകയായിരുന്നു. നീല വസ്ത്രം ധരിച്ച രണ്ടു സ്ത്രീകള്‍ കാര്യമായി റെയില്‍ പാളങ്ങളിലെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ പൂച്ചെടികള്‍ നട്ടു പിടിപ്പിക്കുന്നുണ്ടായിരുന്നു. കൂടാതെ കൊച്ചു പുല്‍ത്തകിടികളും നിരത്തി വക്കുന്നുണ്ട്. അവിടെ ഇടയ്ക്കിടെ മഞ്ഞ പൂക്കള്‍ ഉണ്ടായിരുന്നു. അവര്‍ ആ മഞ്ഞ പൂക്കള്‍ വിരിഞ്ഞ ചെടിയെ സൂഷ്മതയോടെ കളയാതെയാണ് പുന്തോട്ടം ഉണ്ടാക്കുന്നത്.

ഞാന്‍ ചോദിച്ചു, 'എവിടുന്നാ  എന്താ' എന്നൊക്കെ.
അവര്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു, 'ഓ ഇതു ഞങ്ങള്‍ വോളന്റിയര്‍ വര്‍ക്കായി ആണ് ചെയ്യുന്നത്'.
'ഞാനും കൂടട്ടെ ചെടി നടാന്‍' എന്ന് ചോദിച്ചു. അതവര്‍ തീരെ മൈന്‍ഡ് ചെയ്തില്ല.
'എന്നാപ്പിന്നെ എനിക്ക് ഇരിക്കാന്‍ ഒരിടം തരുമോ, ഞാന്‍ ഇരുന്നു നോക്കിക്കൊള്ളാം' എന്നായി ഞാന്‍.

അവര്‍ എനിക്കൊരു പെട്ടി തന്നു, ഏതാണ്ട് ഒരു സ്യുട്ട് കേസ്‌ പോലുള്ളത്. ഞാന്‍ വെറുതെ തുറന്നു നോക്കി..അതില്‍ നിറയെ കൊച്ചു കൊച്ചു ശവപെട്ടികള്‍ ആയിരുന്നു. അതിനുമുള്ളില്‍ എന്താണെന്നു ഞാന്‍ നോക്കിയില്ല. വിഷമത്തോടെ ശപിച്ചു കൊണ്ടു ആ പെട്ടി ഇരിപ്പിടമാക്കി അതില്‍ ഇരുന്നു കുറെ നേരം...

ചിലപ്പോ എനിക്ക് വെറുപ്പാണ് എന്റെ സ്വപ്നങ്ങളെ..കീറി മുറിച്ചു കൊണ്ടു ഉറക്കത്തില്‍ അലഞ്ഞു വരുന്നവ....മഞ്ഞ പൂക്കള്‍ എനിക്ക് ഒരുപാടു ഇഷ്ടമാണ്..പക്ഷെ അത് കാണാന്‍ ശവപ്പെട്ടികളെ സഹിക്കണം എന്ന് വച്ചാല്‍ ?

22 August 2010

അജ്ഞാതനായ ഡല്‍ഹിയിലെ ഒരു ടാക്സിക്കാരന്

ഒരു ചെറിയ അത്ഭുതത്തെക്കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു എന്ന് മോഹന്‍ലാല്‍ പാടി കേട്ടിട്ടേ ഉള്ളൂ. ഇപ്പൊ അനുഭവിച്ചു.
സംഭവം ഇങ്ങനെ:

എന്റെ പര്സും മൊബൈലും എല്ലാം നഷ്ടപെട്ടു ഇതിനിടെ. ഒരു കോണ്ടാക്റ്റ് നമ്പര്‍ പോലും കയ്യില്‍ ഇല്ല. നഷ്ടപ്പെട്ടു എന്നറിഞ്ഞ അതെ സമയം തന്നെ വീട്ടിലേക്ക് ഓടി. ആരേം വിളിക്കാം എന്ന് വച്ചാല്‍ ഫോണ്‍ ഇല്ല. രാത്രി സമയം. അടുത്തുള്ള വിദേശി അയല്‍ക്കാരനെ തട്ടി വിളിച്ചു. ലിയോ എന്നാണ് പേരു. അയാള്‍ എന്തോ കാര്യമായ പണിയില്‍ ആണ്. രാവിലെ കണ്ടപ്പോ കുറെ പണിയുണ്ടെന്നു പറഞ്ഞിരുന്നു. ഞാന്‍ കാര്യങ്ങള്‍ എല്ലാം ധരിപ്പിച്ചു. ലിയോ തന്നെ എന്റെ ബാങ്കിലെക്കൊക്കെ വിളിച്ചു അക്കൗണ്ട്‌ ക്ലോസ് ചെയ്തു. ആ വിളി വളരെ ചെലവ് കൂടിയ വിളി ആണ്. അയാള്‍ അതു കാര്യക്കിയില്ല. കൂടാതെ, എന്റെ ഭാഷ കമ്മി ആയതു കൊണ്ട്  വെബില്‍ നിന്നു പല ഇന്ഫോര്‍മെഷനും നോക്കി വച്ചു. പോലീസിനെ കോണ്ടാക്റ്റ് ചെയ്യേണ്ടേ നമ്പര്‍ കണ്ടു പിടിച്ചു.പോലീസ് സ്റെഷനില്‍ കൂടെ വരാന്‍ പോലും സമ്മതിച്ചു. കൂടാതെ അയാളുടെ വക്കീല്‍ സുഹൃത്തിനെയും അച്ഛനെയും വിളിച്ചു കാര്യങ്ങള്‍ തിരക്കി. അങ്ങനെ ഒരു മടിയും കൂടാതെ എല്ലാം ചെയ്തു തന്നു. എനിക്ക് കാണാം അയാളുടെ മേശമേല്‍ നിറഞ്ഞിരിക്കുന്ന പേപ്പര്‍ വര്‍ക്കുകള്‍..എന്നിട്ട് കൂടി....സാധാരണ ഇത്തരം സഹായങ്ങള്‍ ഇവിടെ ഒരു വിദേശിയില്‍ നിന്നും പ്രതീക്ഷിക്കയെ വേണ്ട.

അവസാനം ഞാന്‍ എങ്ങനെ നന്ദി പറയണം എന്ന് എനിക്കി അറിയില്ല..എന്നാലും ഞാന്‍ പറയുന്നു എന്ന് പറഞ്ഞു.
അപ്പൊ, ലിയോ പറഞ്ഞു: 'വേണ്ട എനിക്ക് നന്ദി വേണ്ട. നിങ്ങളുടെ രാജ്യം എന്നെയും ഒരു പാട് സഹായിച്ചിട്ടുണ്ട്. അതിനൊക്കെ ഞാന്‍ എങ്ങനെ തിരിച്ചു നല്‍കും? '
ഇയാള്‍ ഇന്ത്യയും പാകിസ്ഥാനും ഒക്കെ വിസിറ്റ് ചെയ്തിട്ടുണ്ട്. ഒരിക്കല്‍ മൂപ്പര്‍ക്ക് ഡല്‍ഹിയില്‍ നിന്നും എയര്‍പോര്‍ട്ട് വരെ പോണം. കയ്യില്‍ കാശില്ല. ഉള്ള കാശു കൊണ്ട് ട്രെയിന്‍ പിടിച്ചു ഒരു നിശ്ചിത പോയിന്റ് വരെ എത്തി. അവിടുന്ന് ഒരു മണിക്കൂര്‍ ഉണ്ട് എയര്‍പോര്‍ട്ട് ലേക്ക്. അങ്ങനെ വല്യ ബാഗൊക്കെ തുക്കി വിഷമിച്ചു ഇരിക്കുമ്പോള്‍ ഒരു ടാക്സിക്കാരന്‍ വന്നു ചോദിച്ചു, എവിടെയാ പോകേണ്ടത് എന്ന്. കയ്യില്‍ കാശു ഇല്ലെന്നും പക്ഷെ എയര്‍പോര്‍ട്ടില്‍ അത്യാവശ്യമായി പോണം എന്നും ലിയോ പറഞ്ഞു. ടാക്സിക്കാരന്‍ പറഞ്ഞു, സാരമില്ല ഞാന്‍ കൊണ്ടുവിടാം. അത്യാവശ്യമല്ലേ. കാശൊന്നും വേണ്ട. അങ്ങനെ അയാള്‍ ലിയോയെ എയര്‍ പോര്‍ട്ടില്‍ കൊണ്ടു വിട്ടു. കൂടാതെ ചിലവിനായി ഏതാണ്ട് 200  രൂപയും കൊടുത്തു....
വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു അല്ലെ. ലിയോ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയും കൂടെ ആണ്.

ഈ കഥ പറഞ്ഞിട്ടു എന്നോട് ഇങ്ങനെ പറഞ്ഞു. 'നോക്കു, എനിക്ക് ഏതായാലും ആ ടാക്സിക്കാരന് ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ല. ഇനി അതിനു കഴിയുകയും ഇല്ല. അപ്പൊ ഇങ്ങനെയൊക്കെയല്ലേ ആ നന്ദി എനിക്ക് പ്രകടിപ്പിക്കാന്‍ പറ്റു ?'
എന്റെ കണ്ണുകള്‍ നിറഞ്ഞു. അജ്ഞാതനായ ഡല്‍ഹിയിലെ ആ ടാക്സിക്കാരന് ഒരായിരം നന്ദി പറഞ്ഞു. ഇന്ന് കൂടി എന്റെ പ്രാര്‍ത്ഥനകളില്‍ അയാള്‍ ഉണ്ടായിരുന്നു....

ഈ ലോകം ഇങ്ങനെയൊക്കെ വര്‍ത്തിക്കുന്നത് കണ്ടു കണ്ണ് മിഴിച്ചു അലീസിനെപ്പോലെ നില്‍ക്കുകയാണ് ഞാന്‍ !

26 July 2010

ഒരു വീടും കുറച്ചു സന്തോഷങ്ങളും

ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് :
ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ സ്വപ്നം.


വിശാലമായ മുറികളുള്ള ഒരു വീട്. കാവിയിട്ട മിനുസമുള്ള തറ,ഗ്ലാസ്‌ കൊണ്ടുള്ള തുറന്ന ജനാലകള്‍.അവിടെ പതിഞ്ഞ ശബ്ദത്തില്‍ സംഗീതം നിറഞ്ഞു നിന്നു.എന്റെ വീടാണ്. പഠനത്തിനിടക്ക്‌ ഞാന്‍ പോയതായിരുന്നു അച്ഛനേം അമ്മയേം കാണാന്‍.വീട്ടില്‍ ധാരാളം ആള്‍ക്കാര്‍, പ്രസരിപ്പുള്ള മനുഷ്യര്‍. അമ്മ പതിവിലുമധികം സുന്ദരിയായിരുന്നു, ഓടി നടന്നു എല്ലാരോടും വിശേഷങ്ങള്‍ ചോദിക്കുന്നു. അച്ഛന്‍ ഇന്‍റര്‍നെറ്റില്‍ മുഴുകിയിരിക്കുന്നു, വീഡിയോകളൊക്കെ അപ്ലോഡ് ചെയ്യുന്നു.

ഇടയ്ക്കു പോലീസുകരെപ്പോലെ തോന്നിപ്പിക്കുന്ന ചിലര്‍ വരുന്നു. ഞാന്‍ പേടിച്ചു, പക്ഷെ അവര്‍ അച്ഛന്റെ അടുത്ത് ചെന്ന് വളരെ സൌഹൃദമായി സംസാരിക്കുന്നു, ചായ കുടിക്കുക്കുന്നു. ആളുകള്‍ സ്വന്തം വീട് പോലെ പെരുമാറുന്നു. ഞാന്‍ ആരുമല്ലാത്ത പോലെ തോന്നി, ഒരു പരിചയക്കുറവു. പുതിയ വീട് ആയതു കൊണ്ടാവാം. എന്നാലും എല്ലാരും എന്നെ നന്നായി കെയര്‍ ചെയ്യുന്നു. പലതും ചോദിക്കുന്നു.

ആരോ എന്നെ ജനാല വഴിയുള്ള കാഴ്ചകള്‍ കാണിച്ചു തന്നെ. അങ്ങകലെ ഒരു പുഴ, പച്ചപ്പ്‌ ..വളരെ നിറമാര്‍ന്ന പ്രകൃതി..ഒരു സ്വര്‍ഗത്തിന്റെ ഫീലിംഗ്. ഞാന്‍ ചിന്തിച്ചു ..ഉം ഫോട്ടോ പിടിക്കാന്‍ പോകണം അവിടെ, പറയുകയും ചെയ്തു. ആരോ പറഞ്ഞു, അതിനെന്താ എപ്പോ വേണേലും പോകാല്ലോ...

നേര്‍ത്ത ഒരു മഴ പെഴ്ത് തോര്‍ന്ന നനുത്ത തണുപ്പുള്ള ഭുമി.പിന്നെയും പലരും വീട്ടില്‍ വന്നും പൊന്നും കൊണ്ടിരുന്നു.
ഒരു വേള എല്ലാരും പുറത്തു പോയി. കാര്യമായി എന്തോ സംഘടിക്കുകയാണ്, മറ്റൊരു വീട്ടിലേക്കു അല്ലെങ്കില്‍ എന്തോ മീറ്റിങ്ങിനു ആണ് പോവുന്നത്. എനിക്ക് പരിചയമില്ലാത്തത് കൊണ്ട് ഞാന്‍ പോയില്ല. അങ്ങനെ ഞാന്‍ അവിടെ തനിച്ചായി. വീട് പൂട്ടിയിരുന്നു, എനിക്കത് സാധാരണ പോലെ തോന്നി. ഞാന്‍ പുറത്തു പലരോടും സംസാരിച്ചു കൊണ്ടിരുന്നു, ആ നനുത്ത തണുപ്പില്‍.....

പെട്ടെന്ന് തുറന്നു വിട്ട ആട്ടിന്‍ കൂട്ടം പോലെ കുറെ യുവാക്കള്‍ അവിടെ എത്തി. ഭംഗിയായി വസ്ത്രം ധരിച്ച മാലാഖയെ പോലെ തോന്നിപ്പുക്കുന്ന പെണ്‍കുട്ടികള്‍, വളരെ കളര്‍ഫുള്‍ ആയ വസ്ത്രം ധരിച്ചവര്‍..ഡാന്‍സ് ചെയ്യാന്‍ പോകുന്ന പോലെ. ചില ആണ്‍കുട്ടികള്‍ ഇയര്‍ ഫോണ്‍ വച്ച് പാട്ടുകേട്ട് തല കുലുക്കുന്നു.മൊത്തം ഒരു ജിപ്സി അന്തരീക്ഷം. വീട്ടിലേക്കാണ് അവര്‍ പോകുന്നത്, അവര്‍ക്കറിയാം എവിടെയാണ് താക്കോല്‍ വച്ചത് എന്ന്, അതെടുത്തു ഒന്നും സംഭവിക്കാത്തത് പോലെ വാതില്‍ തുറന്നു അവര്‍ അകത്തേക്ക് പോയി. ഞാന്‍ അന്തം വിട്ടു നിന്നു.

ആരോ പറഞ്ഞു, അതിവിടെ നിത്യ സംഭവം ആണ്. വീട് ഒഴിഞ്ഞു കിടക്കുന്ന നേരങ്ങളില്‍ അവര്‍ക്ക് പാടാനും ആടാനും ഈ വീട് വിട്ടു കൊടുക്കാറുണ്ട് എന്ന്. നല്ലോരറിവ് തന്നെ. എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി, സന്തോഷം കൊണ്ടോ ..ആശ്ചര്യം കൊണ്ടോ.......!

18 July 2010

കടലോളം സ്നേഹം

" പലര്‍ക്കും സ്നേഹം ഒരു പാത്രത്തിലെ വെള്ളം പോലെയാണ്. അന്നന്നെക്കുള്ള ആവശ്യത്തിനു അവര്‍ അതിനെ ഉപയോഗിക്കുന്നു. പക്ഷെ എനിക്ക് നിന്നോടുള്ള സ്നേഹം ഒരു തടാകം പോലെയാണ്. തടാകത്തിനെ വീട്ടിലേക്ക് കൊണ്ട് വരാന്‍ കഴിയില്ലല്ലോ "

അതെ, 
തടാകത്തെക്കാളും  വേണമെങ്കില്‍ ഒരു കടലോളം എനിക്ക് സ്നേഹം കരുതി വയ്ക്കുന്ന രണ്ടു പേരുണ്ട്. എന്റെ അച്ഛനമ്മമാര്‍. സ്വാര്ത്വത ഇല്ലാത്ത സ്നേഹം എന്നെ പഠിപ്പിച്ചത് അവരാണ്. ഒരു പക്ഷെ എല്ലാര്ക്കും ഇതു പോലെ തന്നെയാകും. കടലോളം സ്നേഹം തരുന്നവര്‍!

എനിക്ക് അവരോടുള്ള സ്നേഹം വാനം പോലെയാണ്. ഏറെ അകലെയാണെങ്കിലും അവരെ ഞാന്‍ എന്നും നോക്കിക്കൊണ്ടിരിക്കുന്നു, അവരുടെ പ്രതീക്ഷകള്‍ക്കും കടലോളമുള്ള സ്നേഹത്തിനും മീതെ ഞാനുണ്ട് ഒരു കുടപോലെ, എന്നും.

അവര്‍ക്ക് വേണ്ടി ഈ സുന്ദര ഗാനം. എന്നെക്കൊതിപ്പിക്കുന്ന, ഇല്ലെങ്കില്‍ ഏവരെയും കൊതിപ്പിക്കുന്ന ഒരു പാട്ട്. കേട്ട് നോക്കു. :)




നിങ്ങള്‍ ഒരു അച്ഛനോ അമ്മയോ ആണോ ?
എങ്കില്‍ ഞാന്‍ നിങ്ങളെയും സ്നേഹിക്കുന്നു.....:)

4 July 2010

പ്രളയവും വിരുന്നും


ഇന്ന് രാവിലെ ഏകദേശം ആറു ഏഴ് മണി സമയം.


ചെത്തുകല്ലുകള്‍ കൊണ്ടുള്ള ഒരു വീട്. സാമാന്യം വലുപ്പമുള്ള ആ വീട്ടില്‍ മുറികള്‍ കുറവായിരുന്നു. ഉള്ള മുറികള്‍ വിശാലമായതും. അവിടെ ഞാനടക്കം എനിക്ക് വേണ്ടപ്പെട്ടവരും കൂടി കുറച്ചു ആള്‍ക്കാര്‍. എന്തോ പാര്‍ട്ടിയോ മറ്റോ ആണ്. കുറച്ചു കഴിഞ്ഞപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി. ഇടിയും മിന്നലും അകെ കൂടി പേടിപ്പെടുത്തുന്ന മഴ. ചെങ്കല്ലുകള്‍ക്കിടയിലൂടെ മഴവെള്ളം ഊര്ന്നിറങ്ങുണ്ടായിരുന്നു. തണുപ്പ് മാറ്റാന്‍ ആളുകള്‍ തീയ്ക്കു ചുറ്റും കൂടി. കലങ്ങിയ മഴവെള്ളം വീടിനു ചുറ്റും കൂടി, പച്ചപ്പുല്ലുകളെ മൂടിക്കൊണ്ട്.
നേരം ഏറെയായി. ഇനി പോയേക്കാം അതിഥികള്‍ വിചാരിച്ചു. വീടിനു പുറത്തിറങ്ങാന്‍ നോക്കുമ്പോഴാണ് കാര്യം പിടികിട്ടിയത്. വീടും അതു നില്‍ക്കുന്ന കുറച്ചു സ്ഥലവും മാത്രം. ബാക്കി കണ്ണെത്താ ദൂരം വെള്ളം മാത്രം. നല്ല തെളിഞ്ഞ വെള്ളം. വീടിന്റെ അടിഭാഗം നല്ല കല്ലുകള്‍ ഉണ്ട്, അതുകൊണ്ട് ആ പ്രളയത്തില്‍ വീട് മാത്രം ബാക്കിയായി. അതിഥികള്‍ നില വിളിക്കാന്‍ തുടങ്ങി.

ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. പുറത്തെ തെളിഞ്ഞ വെള്ളത്തില്‍ ആളുകള്‍ പ്രാണന് വേണ്ടി പിടയുന്നു. ചിലര്‍ ആവും വിധം നീന്തുന്നു. ഒരു ശബ്ദം കേട്ട് നോക്കിയപ്പോള്‍, അതാ അവിടെ ഒരു ഹെലികോപ്ടര്‍. അവര്‍ ചെറിയ കോട്ടകള്‍ പോലുള്ള ഒന്ന് കയറിലൂടെ  താഴേക്കിട്ടു നീന്തുന്നവരെ രക്ഷിക്കയാണ്. അങ്ങകലെ ഇവിടേയ്ക്ക് ലക്ഷ്യം വച്ചു വരുന്ന ചെറിയ ചെറിയ ബോട്ടുകള്‍ കണ്ടു. അതിഥികള്‍ നിലവിളി മാറ്റി ആശ്വാസ വാചങ്ങള്‍ പറഞ്ഞു. 

ഞാന്‍ അത്ഭുതപെട്ടു. ഈ വീടിനു ചുറ്റും വെള്ളം മൂടാത്ത ഒരു സ്ഥലം പോലുമില്ല. പിന്നെ ഇവര്‍ എവിടെക്കാണ്‌ ഞങ്ങളെ രക്ഷിച്ചു കൊണ്ട് പോകുന്നത് ?

30 June 2010

ആമ്സ്ടര്‍ഡാം - ഭാഗം1

കുറച്ചു നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഹോളണ്ടിലെ (നെതര്‍ലാന്ഡ് ) അമ്സ്ടര്‍ഡാമില്‍ പോകണമെന്ന്. പ്രത്യേകിച്ച് അവിടുത്തെ തുളിപ്പ് ഗാര്‍ഡന്‍ കാണണം എന്ന്. ജര്‍മനിയുടെ പടിഞ്ഞാറു ഭാഗത്ത്‌ ഒട്ടി നില്‍ക്കുന്ന കൊച്ചു രാജ്യമാണിത്‌.
അങ്ങിനെ ആ സുദിനം വന്നു ചേര്‍ന്നു. ഒരു വ്യാഴാഴ്ചയാണ് തീരുനമാനിച്ചത്. ട്രെയിനില്‍ പോകാം, അതാകുമ്പോള്‍ ഇവിടുന്നു മൂന്നു മൂന്നര മണിക്കൂറെ ഉള്ളൂ. സാധാരണ വീകെണ്ട് ട്രിപ്പുകള്‍ പോകുമ്പോള്‍ വെള്ളിയാഴ്ചയെ കുറ്റീം പറിച്ചോണ്ട് പോകും, കാരണം രണ്ടു മുഴുനീള പകലുകള്‍ കിട്ടുമല്ലോ. ഒട്ടും സമയം നഷ്ടമാകില്ല. ഇക്കുറി ശനിയാഴ്ച രാവിലെ പോകാമെന്ന് വച്ചു.   ശനിയാഴ്ച രാവിലെ ഏതാണ്ട് ആറു മണിക്ക് ഇവിടുന്നു ICE ട്രെയിന്‍ ഉണ്ട്. അതിനു പോയാല്‍ പത്തു മണിക്ക് മുന്‍പ് അമ്സ്ടര്‍ഡാമില്‍ ഏത്തും. വെള്ളിയാഴ്ചരാത്രി ഹോട്ടല്‍ കാശു ലാഭം.:) എല്ലാം കണക്കു കൂട്ടി ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. സീറ്റും റിസേര്‍വ് ചെയ്തു. അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ ട്രെയിനില്‍ കേറി പറ്റി. റിസേര്‍വ് ചെയ്ത സീറ്റില്‍ തന്നെ രണ്ടാമുറക്കത്തിനു ഇരുന്നു.

നേരത്തെ പറഞ്ഞിരുന്ന കാലാവസ്ഥ പ്രവചനത്തിന് വിപരീതമായി അകെ മൂടല്‍ മഞ്ഞും മഴയും. അതു കൊണ്ട് ട്രെയിന്‍ യാത്ര അത്ര കണ്ടു സുഖകരമായില്ല. ഹോളണ്ടിന്റെ ഗ്രാമക്കാഴ്ചകള്‍ എല്ലാം മൂടല്‍ മഞ്ഞില്‍ മാഞ്ഞു പോയി. പെട്ടെന്ന് എന്റെ ട്രെയിനിനെ ഭും.. എന്ന ശബ്ദം കൊണ്ട് പേടിപ്പിച്ചു മറ്റൊരു ട്രെയിന്‍ കടന്നു പോയി. ഈശ്വര, ഇതു തന്നെ 200 ലധികം സ്പീടിലാണ് പോകുന്നത്, അപ്പൊ ആ പോയ പണ്ടാരത്തിന്റെ സ്പീഡ് എന്താവും.......പാവം എന്റെ ഇന്ത്യ. ഇങ്ങനെയുള്ള ഓരോ 'അക്രമവും' കാണുമ്പോള്‍ ഞാന്‍ അറിയാതെ പറയുന്നതാണ് 'പാവം എന്റെ ഇന്ത്യ'.
പറഞ്ഞ സമയത്ത് തന്നെ ട്രെയിന്‍ ആമ്സ്ടര്ടാമില്‍ എത്തി. റെയില്‍വേ സ്റെഷന്റെ അകത്തു തന്നെ ടൂറിസ്റ്റ് ഇന്‍ഫോര്‍മേഷന്‍ കിട്ടുന്ന ഓഫീസ് ഉണ്ടായിരുന്നു. അവിടുന്ന് മാപ്പും മറ്റു വിവരങ്ങളും വാങ്ങി. ട്രെയിനിലും ബസ്സിലും ഫ്രീയായി പോകാവുന്ന ഒരു അമ്സ്ടര്ടാം കാര്‍ഡും എടുത്തു. ഈ കാര്‍ഡ് കാണിച്ചാല്‍ ചില മ്യുസിയത്തിലും മറ്റും ഇളവു കിട്ടുകേം ചെയ്യും, കൂടാതെ കനാലിലൂടെ ഒരു ബോട്ട് യാത്ര സൌജന്യം.


 അമ്സ്ടര്ടാം റെയില്‍വെ സ്റ്റേഷന്‍ 

 റെയില്‍വെ സ്റ്റേഷനും പരിസരവും 

നഗരത്തിന്റെ ഒരു ഏകദേശ രൂപം കിട്ടാന്‍ കുറച്ചു നേരം വെറുതെ നടക്കാമെന്ന് വച്ചു. മറ്റു യൂറോപ്പ്യന്‍ നഗരങ്ങളില്‍ നിന്നും എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഇവിടുത്തെ കനാല്‍ സിസ്റ്റം ആണ്. ഒരു ഏകദേശ രൂപം കിട്ടാന്‍ നഗരത്തിന്റെ മാപ്പ് താഴെ ചേര്‍ക്കുന്നു.
 നീലയില്‍ അടയാളപ്പെടുത്തിയത് കനാലുകളാണ് 

മാലിന്യ വിമുക്തമായ കനാലുകളും അതിലൂടെ നിരന്തരം പാഞ്ഞു കൊണ്ടിരിക്കുന്ന സഞ്ചാര ബോട്ടുകളും അല്ലാത്ത ബോട്ടുകളും രസിപ്പിക്കുന്ന ഒരു കാഴ്ച തന്നെ. ചിത്രത്തില്‍ കാണുന്നത് പോലെ ഏതാണ്ട് 1500 -ലധികം പാലങ്ങളും കനാലുകളെ  ബന്ധിപ്പിച്ചു കൊണ്ട് ചിതറി കിടക്കുന്നു. സ്ട്രീടുകള്‍ക്ക് പേര് കൊടുക്കുന്ന പോലെ ഓരോ കനാലിനും പേരുണ്ട്, gentle mans കനാല്‍ , princes കനാല്‍ എന്നിങ്ങനെ. കനാലുകളുടെ ചരിത്രം പറയുകയാണെങ്കില്‍ ഏതാണ്ട് 17 - ആം നൂറ്റാണ്ടിലാണ് കനാലുകളുടെ നിര്‍മാണം ആരംഭിച്ചത്. വാണിജ്യാവശ്യങ്ങള്‍ക്കും സുരക്ഷയ്ക്കും കൂടിയാണ് കനാലുകളുടെ പണി ആരംഭിച്ചത്. പിന്നീട് പല വര്‍ഷങ്ങളിലായി ഓരോ കനാലുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.

അങ്ങനെ നടന്നു നടന്നു എത്തിയത് I amsterdaam എന്നെഴുതി വച്ച ഒരു ഒരു പഴയ കെട്ടിടത്തിനു മുന്നിലായിരുന്നു.
I amsterdaam എന്നത് അമ്സ്ടര്ടാം ടൂറിസ്റ്റ് കാര്‍ഡിന്റെ പരസ്യം ആണെന്ന് തോന്നുന്നു. പിന്നെ മറ്റു ചിലയിടത്തും അതു കണ്ടു. മറ്റു സഞ്ചാരികളെപ്പോലെ അവിടെ നിന്നും കുറച്ചു ഫോട്ടോകള്‍ എടുത്തു. ഒരു പഴയ കെട്ടിടം കാപ്പിക്കട ആക്കിയതാണെന്ന് തോന്നുന്നു.

 കുറെ ഇന്ത്യന്‍ ചെക്കന്മാര്‍ അവിടെ കിടന്നും ഇരുന്നും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു :)

അവിടെ നിന്നു നടന്നു കേറിയത്‌ റെഡ് സ്ട്രീറ്റില്‍ ആണ്. ഇതിനെക്കുറിച്ച്‌ ഞാന്‍ മുന്‍പ് ഇവിടെ എഴുതിയിട്ടുണ്ട്. അവിടെ നിന്നും എങ്ങനെയൊക്കെയോ തടി കേടാകാതെ പുറത്തു കടന്നു. ഇന്ന് തന്നെ അമ്സ്ടര്ടാമിലുള്ള മിക്ക സ്ഥലങ്ങളിലും പോണം. കാരണം നാളത്തെ ദിവസം ടുളിപ്പു ഗാര്‍ഡന്‍ കാണാന്‍ വേണ്ടി ഒഴിച്ചിട്ടിരിക്കയാണ്‌. അവിടുത്തേക്ക്‌ നഗര മധ്യത്തില്‍ നിന്നും കുറച്ചധികം ദൂരം ഉണ്ട്. ഒരു ദിവസം മുഴുവന്‍ വേണ്ടി വരും അവിടെ ചുറ്റാന്‍.

റെഡ് സ്ട്രീറ്റും കഴിഞ്ഞു ഇടുങ്ങിയ തെരുവുകളിലൂടെ പിന്നെയും കുറെ നടന്നു. കെട്ടിടങ്ങള്‍ തിങ്ങി നില്‍ക്കുന്നു. ഒരു സ്ഥലത്ത് എത്തിയപ്പോള്‍ കുറെയാളുകള്‍ കൂട്ടം കൂട്ടമായി നടന്നു പോകുന്നത് കണ്ടു, സഞ്ചാരികളാണ്. ഏതായാലും അവരുടെ പുറകെ നടന്നാല്‍ എന്തെങ്കിലും തടയാതിരിക്കില്ല. എത്തിപ്പെട്ടത് dam square എന്ന പബ്ലിക് സ്ഥലത്താണ്. അവിടെയാണ് റോയല്‍ പാലസും കുടാതെ ഒരു നാഷണല്‍ മോനുമെന്റും ഉള്ളത്. ഏതാണ്ട് 800 വര്‍ഷങ്ങളുടെ ചരിത്രം പറയാനുണ്ട്‌ ഈ സ്ഥലത്തിന്. ഇവിടെയുള്ള വെള്ള നിറത്തിലുള്ള കരിങ്കല്‍ സ്തൂപം രണ്ടാം ലോക മഹായുദ്ധകാലത്തെ ബലിയാടുകളുടെ ഓര്‍മ്മയ്കായി 1956 -ല്‍  (ഡച്ചു ആര്‍ക്കിടെക്റ്റ് ആയ JJP Oud ) പണിതതാണ്. 1945 ല്‍ ജര്‍മന്‍കാര്‍ ഇവിടെ വച്ചു കുറെ ഡച്ചുകാരുടെ നേരെ നിറയൊഴിച്ചിട്ടുണ്ട്. ഏതാണ്ട് നമ്മുടെ ജാലിയന്‍ വാലാബാഗ് സംഭവം പോലെ ഒന്ന്. ഏതായാലും എന്റെ യാത്രാ ദിവസം, കൊട്ടാരത്തിന്റെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ആ ഭാഗത്തേക്ക്‌ പോകേണ്ടി വന്നില്ല :)


 അങ്ങകലെ മൂടിക്കെട്ടി വച്ചതാണ് റോയല്‍ പാലസ് :)

 
 നാഷണല്‍ മോനുമെന്റ്  

അവിടുന്ന് പോട്ടമൊക്കെ പിടിച്ച് വച്ചു പിടിച്ചു Anne Frank മ്യുസിയത്തിലേക്ക്. അന്നയെ ഓര്‍മയില്ലേ, നമ്മള്‍ സ്കൂളില്‍ പഠിച്ച ഡയറിക്കുറിപ്പുകള്‍..ആ കുറിപ്പുകളുടെ ഉടമ തന്നെ. ജുതന്മാരായ മാതാപിതാക്കള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും 1933 -ല്‍  ഒളിച്ചോടി അഭയം തേടിയത് അമ്സ്ടര്ടാമില്‍ ആണ്. പക്ഷെ 1940 -ല്‍ നാസികള്‍ നെതര്‍ലാന്‍ഡ്‌ പിടിച്ചടക്കിയതോടെ വീണ്ടും അവര്‍ കഷ്ടത്തിലായി. ഇന്ന് മ്യുസിയമാക്കിയിരിക്കുന്ന ആ വീട്ടില്‍ ഒളിച്ചു പാര്‍ക്കെയാണ് അവരെ നാസികള്‍ പിടികൂടി കോണ്‍സെന്ട്രെഷന്‍ ക്യാമ്പിലേക്ക് അയച്ചത്. അന്ന ഡയറി എഴുതാന്‍ തുടങ്ങിയത് ഇവിടെ വച്ചാണ്.

 
 അന്നെ ഫ്രാങ്ക്  ഹൌസിനു മുന്നിലുള്ള ക്യു :(, തല്‍കാലം ഈ ഫോട്ടോ കൊണ്ട് തൃപ്തിപ്പെടു. 

പറയേണ്ടതൊക്കെ പറഞ്ഞു, പക്ഷെ കാണേണ്ടത് കണ്ടില്ല എന്ന് പറഞ്ഞാ മതിയല്ല്ലോ. ഞങ്ങള്‍ എത്തിയപ്പോള്‍ അതാ നീണ്ട ക്യു. ആ ക്യുവില്‍ നിന്നാല്‍ പിന്നെ ഇന്ന് വേറൊന്നും കാണാന്‍ പറ്റും എന്ന് തോന്നുന്നില്ല. അതു കൊണ്ട് മറ്റൊരു ദിവസത്തേക്ക് മാറ്റി. മറ്റൊരു ദിവസം ..അതുണ്ടാവുമോ എന്നൊന്നും അറിയില്ല. അങ്ങനെ ആ നഷ്ടവും പേറി കനാലിന്റെ തീരത്ത് കൂടെ അടുത്ത ലക്ഷ്യത്തിലേക്ക് നടന്നു. ഹൌസ് ബോട്ട് മ്യുസിയം കാണാന്‍ വേണ്ടി.അന്നയുടെ വീടിന്റെ അടുത്ത് തന്നെയാണ് അതു. എന്തോ സംഭവം ആണെന്ന് വച്ചാ പോയത്. പക്ഷെ അടുത്ത് പോയപ്പോഴാണ് മനസ്സിലായത്. നമ്മുടെ കേരളത്തിലെ ഹൌസ് ബോട്ടിന്റെ ഒരു അയലത്ത്  പോലും നിക്കില്ല. അതും ഒഴിവാക്കി കുറച്ചു കൂടി കനാല്‍ തീരത്ത് കൂടി നടന്നു.

 ഈ വല്യ ബോട്ടിന് അപ്പുറത്ത് കാണുന്ന ഇമ്മിണി വല്യ ബോട്ടാണ് ഹൌസ് ബോട്ട് മ്യുസിയം 


 

ഇന്ന് ആകെക്കൂടി ഗതി കെട്ട ദിവസം തന്നെ.ആ ഗതികേടിന്റെ അന്ത്യം രാത്രി ഒരു മണിക്കേ തീര്ന്നുള്ളൂ, അക്കഥ പിന്നെ പറയാം...
അടുത്ത ട്രാം സ്റ്റേഷനില്‍ നിന്നു ട്രാം പിടിച്ചു ബോട്ട് യാത്രക്കുള്ള സ്ഥലത്ത് എത്തി. ഏതായാലും ബോട്ട് യാത്രക്കുള്ള ഫ്രീ ടിക്കറ്റ്‌ ഉണ്ട്, അതു കഴിക്ക തന്നെ. വെറുതെ നടന്നു കാല് കഴക്കേം വേണ്ട.ഒരു വിധം എല്ലാ കാഴ്ചകളും കാണാം. ബോട്ടില്‍ കേറാനും നല്ല ക്യു ഉണ്ട്. പല ബോട്ട് സര്‍വീസുകള്‍ ഉണ്ട്, നഗരത്തിലെ മിക്കവാറും സ്ഥലം കാണാന്‍ പറ്റുന്ന ഒരു ബോട്ടില്‍ തന്നെ കേറി പറ്റി. ഏതാണ്ട് ഒന്നര മണിക്കൂര്‍ ബോട്ട് യാത്ര. പ്രധാന സ്ഥലങ്ങളെക്കുറിച്ച് റെക്കോര്‍ഡ്‌ ചെയ്ത വിവരണവും ഉണ്ടായിരുന്നു. അങ്ങനെ കനാലുകളില്‍ നിന്നു കനലുകളിലേക്ക്, ഓരോ പാലങ്ങളും കടന്നു കടന്നു ഒരു യാത്ര. ചെറിയ കനാലിലൂടെ അതി വിദഗ്ധമായി എങ്ങും തട്ടാതെ മുട്ടാതെ ഡ്രൈവര്‍ ഓടിച്ചു. ആ ബോട്ട് യാത്ര ശരിക്കും ആസ്വദിച്ചു. മൂടിക്കെട്ടിയ ആകാശമൊക്കെ പോയി നല്ല വെയിലും. കനാല്‍ തീരത്ത് ബിയര്‍ അടിക്കുന്നവര്‍ റ്റാറ്റയൊക്കെ തന്നു :). തിരിച്ചും.
കുറച്ചു പടങ്ങള്‍ ഇതാ.


 ബോട്ട് യാത്രയുടെ തുടക്കം ഇവിടെ നിന്നു 
 
 എന്തൊരു ഒരുമ. താഴെ ബോട്ട് , മുകളില്‍ ട്രാം. എത്ര കുറഞ്ഞ സ്ഥലത്ത് കൂടിയാണ് ബോട്ട് വരുന്നത് എന്ന് നോക്കൂ.


 
 ഈ ഫോട്ടോയില്‍ കനാലിലൂടെയുള്ള നാല് പാലങ്ങള്‍ കാണാം .

 
 സൈക്കിളും ബോട്ടുമാണ് കാറിനെക്കാളും ഡിമാന്റ് 
 
 കനാലിലേക്ക് കാലും നീട്ടി ബിയര്‍ അടിക്കുന്നവര്‍ :)

ഇനിയും എഴുതിയാല്‍ കുറച്ചു കൂടിപ്പോകും. വായിക്കുന്ന നിങ്ങള്‍ക്കും ബോറടിക്കും. അതു കൊണ്ട് ബാക്കി അടുത്ത ഭാഗത്തില്‍. ഇനിയും ഒരുപാടുണ്ട്-ഹോട്ടല്‍ തേടിയലഞ്ഞ കഥ (ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷാപ്പില്‍ പോയില്ലട്ടോ (പ്ലീസ് ചിരിക്കൂ :)), വിന്ഡ് മില്ലുകള്‍ പിന്നെ തുളിപ്പ് ഗാര്‍ഡന്‍. പൂക്കളുടെ ഫോട്ടോസ് ...അപ്പൊ ഇനി അധികം വൈകാതെ കാണാം. (ഈശ്വര ദൈവമേ ..എന്നാണാവോ)

23 June 2010

ഫാദേര്സ് ഡേ!

ഒരു ഫാദേര്സ് ഡേ കൂടി കടന്നു പോയി. പലരും അച്ഛന്മാരെ വിളിച്ചു ആശംസകള്‍ പറഞ്ഞു കാണും. പലരും പോയി കണ്ടു കാണും. തുറന്ന ഇന്റര്‍നെറ്റ്‌ പെജിലെല്ലാം അച്ഛന്മാരുടെ കഥകളാണ്. സ്വന്തം ജീവന്‍ നോക്കാതെ മകളെ രക്ഷിക്കാന്‍ ഇറങ്ങിയ അച്ഛന്‍, അച്ഛന്റെ വിരല്‍ തുമ്പ് പിടിച്ചു നടന്ന ഓര്‍മ്മകള്‍ ചിലര്‍ക്ക്..അങ്ങനെ പലതും. അതെ അച്ഛനെ ഓര്‍ക്കാനും ഒരു ദിവസം!

ഞാനും ഓര്‍ത്തു ഒരച്ഛനെക്കുറിച്ച്. കൊച്ചു നാള്‍ മുതല്‍ മനസ്സില്‍ മുറിപ്പാടായി വേദനിക്കുന്ന ഒരു അച്ഛന്റെ ചിത്രം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതു ഓര്‍ക്കുമ്പോള്‍ എപ്പോഴും ഒരു ഗദ്ഗദം തികട്ടി വരാറുണ്ട്. 

ഞാന്‍ ഏതാണ്ട് അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സംഭവം. സ്കൂളില്‍ എന്റെ തൊട്ടു ജൂനിയര്‍ ആയി ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. രവിത എന്നാണ് പേര്. മറ്റൊരു സ്കൂളില്‍ നിന്നു മാറി വന്നതാണ്‌. അങ്ങനെ വന്നതാണെങ്കില്‍ കൂടി, അവള്‍ വളരെ പെട്ടെന്ന് മറ്റു കുട്ടികളുടെ കൂട്ടത്തില്‍ കൂടി. അവളോട്‌ എല്ലാര്ക്കും ഒരു പ്രത്യേക സ്നേഹ വാത്സല്യം ഉണ്ടായിരുന്നു. കാരണം ആ കുട്ടിക്ക് അമ്മയില്ല. അമ്മ അനുജത്തിക്ക് ഒരു വയസ്സ് തികയും മുന്‍പ് തന്നെ മറിച്ചു പോയി. അനിയത്തിയെ പാലൂട്ടുമ്പോള്‍ ഭ്രാന്തന്‍ നായ കടിച്ചാണത്രെ മരിച്ചത്, രവിത തന്നെ പറഞ്ഞതാണ്‌.
ആകെയുള്ളത് ഈ കുഞ്ഞനുജത്തിയും ഒരു ഏട്ടനും അച്ഛനും മാത്രം. പറയത്തക്ക മറ്റു ബന്ധുക്കള്‍ ഇല്ല. അമ്മ നേരത്തെ മരിച്ചത് കൊണ്ട്  ആ വീടിന്റെ ഉത്തരവാദിത്വം ഈ പെണ്‍കുട്ടി ഏറ്റെടുത്തു, കൊച്ചു നാളില്‍ തന്നെ. അതു കൊണ്ട് തന്നെ പ്രായത്തില്‍ കവിഞ്ഞ പക്വതയും ഉണ്ട്. കുഞ്ഞനുജത്തിയുമായി രവിതക്ക് ഏതാണ്ട് 5 വയസ്സിന്റെ വ്യതാസം ഉണ്ട്.

അച്ഛന്‍ കൂലിപ്പണിക്ക് പോകും. അങ്ങനെ വീട്ടില്‍ ഒറ്റക്കാവുന്ന സമയങ്ങളില്‍ ഈ കുഞ്ഞു പെങ്ങളെ അവള്‍ സ്കൂളില്‍ കൊണ്ട് വരാറുണ്ടായിരുന്നു. ഇന്റര്‍വെല്‍ സമയങ്ങളില്‍ മറ്റു കുട്ടികളുടെ കളിക്കും. മറ്റു സമയങ്ങളില്‍ (ചിലപ്പോള്‍ ടീച്ചര്‍മാര്‍ ഒന്നാം ക്ലാസ്സില്‍ വെറുതെ ഇരുത്താറുണ്ട്) സ്റ്റാഫ്‌ റൂമിന് സമീപം ഇരുന്നും മറ്റും നേരം കൂട്ടും, വൈകിട്ട് ചേച്ചിയുടെ കൂടെ വീട്ടിലേക്ക്. ഞങ്ങള്‍ കുട്ടികള്‍ക്ക് അവള്‍ കണ്ണിലുണ്ണി ആയിരുന്നു. എനിക്കിപ്പോഴും ഓര്‍മയുണ്ട്. പുള്ളിയുടുപ്പിട്ടു, കോലന്‍ മുടി രണ്ടായി പകുത്തു കെട്ടി, കറുത്ത പൊട്ടും , അതു കൂടാതെ കവിളില്‍ ഒരു സുന്ദരികുത്തും. ഇളം നിറമുള്ള ഒരു കൊച്ചു പെണ്‍കുട്ടി. എന്തെങ്കിലും ചോദിച്ചാല്‍ ചേച്ചിയുടെ പുറകില്‍ മറയും. അങ്ങനെ കുറെ നാള്‍ കഴിഞ്ഞു.

ഒരു ദിവസം ഈ കുഞ്ഞു പെണ്‍കുട്ടിക്ക് പനിയും ചര്‍ദ്ദിയും ഒക്കെ കൂടി അസുഖം കലശലായി. അവരുടെ വീട്ടില്‍ നിന്നു പട്ടണത്തിലെ മുഹമ്മദ്‌ ഡോക്ടറുടെ (ആ പ്രദേശത്ത് അന്ന് ഡോക്ടറായി മുഹമ്മദ്‌ ഡോക്ടര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ) അടുത്തേക്ക് കുറെ ദൂരം ഉണ്ട്. സ്കൂളിനു മുന്നിലൂടെ ഏതാണ്ട് 3 -4 കിലോമീറ്റര്‍ നടന്നു വേണം അടുത്ത മെയിന്‍ ബസ്‌ സ്ടോപ്പിലെത്താന്‍. അവിടുന്ന് 6 കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തില്‍ ബസ്സ് പിടിച്ചു പോണം.

ആ അച്ഛന്‍ ഈ ദൂരമത്രയും ആ കൊച്ചു പെണ്‍കുട്ടിയെ തോളിലേന്തി പട്ടണത്തിലേക്ക് പോയി. മുഹമ്മദു ഡോക്ടറുടെ അടുത്ത് എത്തിയപ്പോഴേക്കും രവിതയുടെ കുഞ്ഞു പെങ്ങള്‍ അവളുടെ അമ്മയുടെ അടുത്തേക്ക് പോയിരുന്നു. പട്ടണത്തില്‍ നിന്നു തിരിച്ചു വീട്ടില്‍ എത്തണം. ഒരു വണ്ടി പിടിക്കാന്‍ കൂലിപ്പണിക്കാരനായ അയാളുടെ കയ്യില്‍ കാശൊന്നും ഉണ്ടാവില്ല. എങ്കിലും ഒന്ന് ശ്രമിച്ചാല്‍ ഏതെങ്കിലും നാട്ടുകാരുടെ സഹായത്തോടെ ഒരു വാഹനത്തില്‍ വീട്ടില്‍ എത്തിക്കാം. പക്ഷെ അയാള്‍ അതിനു നിന്നില്ല. ആ അച്ഛന്റെ മാനസികാവസ്ഥ ചിലപ്പോ അങ്ങനെ ചെയ്യാനൊന്നും തോന്നിച്ചില്ല.

ഒന്നും സംഭവിക്കാത്തത് പോലെ അയാള്‍ ബസ്സില്‍ കേറി മെയിന്‍ ബസ്ടോപ്പില്‍ എത്തി. അവിടുന്ന് വന്ന പോലെ ആ മോളെ തോളിലേറ്റി വീട്ടിലേക്കു നടന്നു. വഴിക്ക് വച്ചു ആരോ ചോദിച്ചു 'കുട്ടിക്ക് എങ്ങനെയുണ്ടെന്നു'. പൊതുവേ അധികം സംസാരിക്കാത്ത പ്രകൃതമായ അയാള്‍, 'ഒന്നുമില്ല' അല്ലെങ്കില്‍ 'പോയി' എന്ന ഭാവത്തോടെ അയാള്‍ കൈ കൊണ്ട് എന്തോ ആഗ്യം കാണിച്ചു. ചോദിച്ചയാളും അത്ര ശ്രദ്ധിച്ചില്ല. സ്കൂളിനു മുന്നിലുള്ള റോഡിലൂടെയാണ്‌ ചേതനയറ്റ മകളുടെ ദേഹവും തോളിലേറ്റി അയാള്‍ പോയത്. ചില കുട്ടികളും മാഷന്മാരും അതു കാണുകയും ചെയ്തു. പക്ഷെ അവര്‍ക്കറിയില്ലല്ലോ സത്യം.

അന്ന് സ്കൂളിനു അവധി പ്രഖ്യാപിച്ചു. ഞാനും കുട്ടികളുടെ കൂട്ടത്തില്‍ പോയി, ആ കുഞ്ഞു മോളെ ഒരു നോക്കു കാണാന്‍. തേക്കാതെ, മങ്കട്ടകള്‍ കൊണ്ടുള്ള ആ കൊച്ചു വീടിന്റെ കോലായില്‍ ഒരു പായയില്‍ കിടത്തിയിരുന്നു ആ കുഞ്ഞിന്റെ ദേഹം. ഒരു വെള്ളപ്പുതപ്പു പോലും ഇല്ലാതെ. കവിളിലുള്ള സുന്ദരിക്കുത്ത് അപ്പോഴും മാഞ്ഞിരുന്നില്ല. പായയുടെ ഒരറ്റത്ത് തളര്‍ന്നു കിടക്കുകയായിരുന്നു ആ അച്ഛന്‍ !

ആ ദൃശ്യം എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ നിന്നു മായുന്നില്ല. ഹൃദയം കൊത്തിപ്പിളര്‍ന്നു കൊണ്ട് ചിലപ്പോ ആ ഓര്‍മ്മകള്‍ വരും.

മരണം ചിലപ്പോ അങ്ങനെയാണ്  പ്രവചിക്കാന്‍ വയ്യാതെ, മുഖം നോക്കാതെ.
അറുത്തെടുക്കുന്നത് ജീവന്‍ മാത്രമായിരിക്കില്ല. ആ ജീവന്റെ ചുറ്റുമുള്ള മനസ്സുകളും.

21 June 2010

അച്ചമ്മ

ഇന്നലെ എന്തോരാളായിരുന്നു. എല്ലാരും ഉണ്ടാരുന്നു. വല്യംമേം അമ്മേം ഇളയമ്മമാരും പിന്നെ വല്യച്ചന്മാര്‍, ഇളയച്ചന്മാര്‍...കുറെ കുട്ട്യോള്‍..നിറയെ എന്ന് പറയുന്നതാവും ശരി. കൂടെ അച്ചമ്മെം ഉണ്ടാരുന്നു (പക്ഷെ അച്ചമ്മ മരിച്ചിട്ട് ഏതാണ്ട് 19 വര്‍ഷമായി) പാല് കാച്ചലിന് വന്നതാ എല്ലാരും. അച്ചമ്മയാണ് പാല് കാച്ചുന്നത്. പതിവ് ചിട്ട പ്രകാരം പാല് കാച്ചി , പക്ഷെ പാല് തിളച്ചു പൊങ്ങുമ്പോള്‍ അതില്‍ കുറെ വെളുത്ത ബ്രെഡ്‌ കഷ്ണങ്ങള്‍ ഇട്ടു കോരിയെടുത്തു.
ഞാന്‍ 'അയ്യേ എന്തിനാ അച്ചമ്മേ ഇതു' എന്ന് ചോദിച്ചു..
അച്ചമ്മ പറഞ്ഞു, ഒക്കെ കുട്ട്യോള്‍ക്ക്..എന്നിട്ട് എനിക്കൊരെണ്ണം എടുത്തു തന്നു. ഞാനിതു വരെ തിന്ന ഒന്നിനും അത്രേം രുചി ഇല്ലായിരുന്നു. അത്രയ്ക്ക് തേനുറുന്ന രുചി. പിന്നെ എല്ലാരും കുട്ടികളുടെ കാര്യങ്ങള്‍ പറഞ്ഞു അച്ചമ്മ അമ്മയെപ്പറ്റി പറഞ്ഞു
'ഹ്മ്മ പണ്ട് ഇവളുടെ കുട്ടികളെ ആരെങ്കിലും ഒന്ന് തൊട്ടാ മതി ഇവക്കു പിടിക്കില്ല നല്ലോണം പറയും'.
അമ്മ നോക്കി ചിരിച്ചു. അങ്ങനെ പലതും പറഞ്ഞു പറഞ്ഞു നേരം പോക്കി....പക്ഷെ, പിടി കിട്ടാത്തത് , എന്തിനാ മരിച്ചവര്‍ തിരിച്ചു വരുന്നത് ? അതും ഇത്രേം വര്ഷങ്ങള്‍ കഴിഞ്ഞു ? സ്വപ്നത്തിലാണെങ്കില്‍ കൂടി...


അച്ചമ്മ അങ്ങനെയാണ് , ചിലപ്പോള്‍ സ്നേഹം കൊണ്ട് പൊതിയും, ചിലപ്പോള്‍ വഴക്ക് പറഞ്ഞു ഓടിക്കും. അച്ചമ്മയെപ്പറ്റിയുള്ള മധുരമായ ഓര്‍മ്മകളില്‍ ഏറ്റവും മധുരമുള്ളതു സ്കൂള്‍ അവധി ദിവസങ്ങില്‍ തറവാട്ടില്‍ പോകുമ്പോള്‍ അച്ചമ്മ ഞങ്ങള്‍ക്കായി സൂക്ഷിച്ചു വച്ച ചക്കയപ്പം, തേനുരുന്ന പഴുത്ത മാങ്ങകളും ഒക്കെയാണ്. വേനലവധിക്കാലത്തും മറ്റു അവധി ദിവസങ്ങിലും എടത്തില്‍ ഞാനും അച്ഛമ്മയുടെ മറ്റു ചെറുമക്കളും ഉണ്ടാകും. ഞങ്ങള്‍ക്ക് തരാന്‍ അച്ചമ്മ പഴുത്ത മാങ്ങകള്‍ ഭരണികളില്‍ ഇട്ടു വച്ചിരിക്കും. എടത്തില്‍ കേറിയ ഉടനെ ' അച്ചമ്മേ മാങ്ങാ ഇല്ലേ' എന്നാ ഞങ്ങള്‍ ചോദിക്കുക.

വിശാലമായ ഒരു പറമ്പിനു നടുവില്‍ ആയിരുന്നു എടം എന്ന് പറയുന്ന അച്ഛന്റെ തറവാട്. (ആ പേരിനു കാരണമൊന്നും ആര്‍ക്കും അറിയില്ല. ഏടത്ത്തിനു ചുറ്റുമുള്ള മറ്റു വീടുകളെ കേക്കേടം (കിഴക്കേടം), പടിഞ്ഞാറെടം എന്നൊക്കെ വിളിച്ചിരുന്നു) അതിനു മുന്നില്‍ നീണ്ടു കിടക്കുന്ന വയലുകള്‍. വയലുകളെ രണ്ടായി പകുത്തു കൊണ്ട് കൈതകള്‍ പൂക്കുന്ന ഒരു തോട്. തോടിനപ്പുറത്തു ഒരു കാവും. കാവെന്നു പറഞ്ഞാല്‍ ചെറുതൊന്നുമല്ല. കുറച്ചു വലുത് തന്നെയാണ് . കൂടാതെ അതു മുഴുവന്‍ കാടാണ്. പ്രത്യേകിച്ച് ആരാധനയോ, പൂജകളോ ഇല്ല. സങ്ക്രാന്തിക്കും വിഷുവിനുമൊക്കെ നാട്ടുകാര്‍ പോകും. വൈകുന്നേരങ്ങളില്‍ മൈക്കില്‍ പാട്ട് വയ്ക്കും. അവിടുത്തെ ഓരോ വള്ളികളുടെയും വണ്ണം ഏതാണ്ട് ഒരു കൊച്ചു കുട്ടിയുടെ അത്രേം വരും. കാവിനു തൊട്ടടുത്ത്‌ തന്നെയാണ് ഞാന്‍ യു പി വരെ പഠിച്ചിരുന്ന സ്കൂളും അതിന്റെ വിശാലമായ മൈതാനവും. മൈതാനത്തിന്റെ അറ്റത് നന്നായി തേച്ചു കെട്ടിയ ഒരു കിണര്‍. കിണറിനടുത്ത് കഞ്ഞിയൊക്കെ ഉണ്ടാക്കുന്ന ഒരു ക്വട്ടെര്സ്. സ്കൂളിനു മുന്നില്‍ അസംബ്ലി കൂടുന്നതിനടുത്തു ഒരു മാവുണ്ട്, 'കുടമാവ്‌'. കുട പോലെ തന്നെ.
ഇത്രയും കാഴ്ചകള്‍ തറവാട്ട്‌ മുറ്റത്ത്‌ നിന്നു നോക്കിയാല്‍ കാണാം.

മൂവാണ്ടന്‍, മല്‍ഗോവ, പുളിയന്‍ മാങ്ങ,നമ്പ്യാര്‍ മാങ്ങ എന്ന് തുടങ്ങി ഒട്ടുമിക്കവാറും എല്ലാ മാങ്ങകളും അവിടെ അന്നുണ്ടായിരുന്നു. തറവാട്ടിന്റെ തെക്ക് ഭാഗത്ത്‌ ഒരു 'തൊണ്ടന്‍' മാവുണ്ടായിരുന്നു. തൊണ്ടന്‍ എന്ന് വിളിക്കാന്‍ കാരണം അതു കുറെ വയസ്സായ ഒരു മാവാണ്. മാങ്ങയൊന്നും കിട്ടില്ല. ഊഞ്ഞാലുകള്‍ സ്ഥിരമായി ആ മാവില്‍ കെട്ടാറുള്ളത് കൊണ്ട് അതിനെ ഊഞ്ഞാല്‍ മാവു എന്നും വിളിച്ചു.

അച്ഛമ്മയുടെ കാര്യം പറഞ്ഞാല്‍, അച്ചമ്മ വയ്ക്കുന്ന അല്ലെങ്കില്‍ എടത്തില്‍ ഉണ്ടാക്കുന്ന കറികള്‍ക്കെല്ലാം പ്രത്യേക സ്വാദായിരുന്നു. പ്രത്യേകിച്ച് മാങ്ങ കൂട്ടാന്‍, മാങ്ങ പിരക്ക്, ചക്ക മോളീഷ്യം. അതിപ്പോഴും നാവില്‍ ഉള്ളത് പോലെ.

തറവാടിന്റെ പുറകു വശം കുന്നാണ്‌ , അതിനെ വല്യടം പറമ്പ് എന്ന് പറയും. അതു ആത്മാക്കളുടെ മാത്രം കേന്ദ്രം.
അന്നൊരു ദിവസം... വല്യടം പറമ്പില്‍ വിറകിനായി ഒരു മരം വെട്ടിയിരുന്നു. കുറെ പെണ്ണുങ്ങള്‍ ഉണ്ട് വിറകു കടത്താന്‍. മേല്‍നോട്ടം വഹിക്കുന്നത് അച്ചമ്മ.എല്ലാരും തലയില്‍ 'തെരിയ' വച്ചു വിറകു കടത്തുന്ന കണ്ടപ്പോള്‍ എനിക്കും ഒരു പൂതി. അങ്ങനെ അച്ഛമ്മയോട്‌ കുത്തി കുത്തി ചോദിച്ചു ഞാനും പെണ്ണുങ്ങളുടെ കൂടെ കൂടി. ചെറിയ കൊള്ളികള്‍ തെരിയയില്‍ വച്ചു ഞാനും കടത്തു തുടങ്ങി. ഒരു വീട് കടന്നു വേണം ഇടത്തില്‍ എത്താന്‍. എല്ലാ പെണ്ണുങ്ങളും അവരുടെ മുറ്റത്ത്‌ കൂടി പോകാതെ, മുറ്റത്തിന് താഴെയുള്ള വഴിയിലൂടെയാണ് പോകുന്നത്. മുറ്റത്തൂടെ പോയാലാണ് കൂടുതല്‍ എളുപ്പം. ഞാന്‍ എളുപ്പപ്പണി നോക്കി മുറ്റത്തു കൂടി കടത്തു തുടങ്ങി. രണ്ടാമത്തെ കടത്തിന് ആ വീട്ടില്‍ നിന്നു അവിടത്തെ ദെച്ചുഅച്ചമ്മ ഇറങ്ങി വന്നു,

'നിന്നോടാരാ പറഞ്ഞെ ഇലൂടെ വിറകു കടത്താന്‍..' ..പിന്നെയും എന്തൊക്കെയോ...ഒന്നും മനസ്സിലായില്ല.

ഞാന്‍ തലയിലെ ഒറ്റക്കൊളിയും ഇട്ട് ഓടടാ ഓട്ടം. എന്നാലും ഒന്ന് മുറ്റത്തൂടെ വിറകു കൊണ്ടോയെനു ഇത്രേം ചീത്ത പറയണോ. ഞാന്‍ അച്ഛമ്മയോട്‌ ചിണുങ്ങിക്കൊണ്ട് കാര്യം പറഞ്ഞു. അച്ഛമ്മക്കും ദേഷ്യം വന്നു.

'എന്താ ..അന്റെ കുട്ടി ഒന്ന് ഇലൂടെ പോയെന് നീ ഇത്രേം പറയണോ ദെചൂ ..'

അങ്ങനെ തുടങ്ങി അതൊരു മുട്ടന്‍ വഴക്കില്‍ കലാശിച്ചു. കുറെ കഴിഞ്ഞാണ് സംഭവം എനിക്ക് പിടി കിട്ടിയത്. ഞാന്‍ വിറകു കടത്തിയത് വടക്ക് നിന്നു തെക്കോട്ടായിരുന്നത്രേ. തെക്കോട്ട്‌ വിറകു കൊണ്ട് പോകരുത് പോലും..

പിന്നൊരു മഴക്കാലം. മഴ തകര്‍ത്തു പെയ്യുന്നുണ്ട്. രാവിലെ എടത്തിലേക്ക് വരുമ്പോള്‍ മഴയില്ലായിരുന്നു. അതു കൊണ്ട് കുടയും എടുത്തില്ല. ഉച്ചയ്ക്ക് വെള്ളരിക്ക പുളിങ്കറിയൊക്കെ കൂട്ടി ചോറുണ്ടു.
കളിയ്ക്കാന്‍ ഇന്നാരുമില്ല. മഴയത്ത് സര്‍ക്കീട്ടും നടക്കില്ല. അതു കൊണ്ട് വീട്ടില്‍ പോയി പഴേ പൂമ്പാറ്റയോ മറ്റോ വായിക്കാം.

' അച്ചമ്മേ ഒരു കുട തര്വോ ?'
'ഇപ്പൊ പോണ്ട, മഴ കയിഞ്ഞിട്ട്‌ പോകാം. ഈടയാണെങ്കില്‍ ഒരു കുടയെ ഉള്ളൂ. അതെനക്ക് വേണ്ടേ? '
'ഉം ..വെറുതെ പറയുന്നതാ. ഞാന്‍ കുട എട്യെങ്കിലും കൊണ്ടോയി കളയുന്നു പേടിച്ചിട്ടല്ലേ..എനിക്കറിയാം '
'നിന്നോടല്ലേ പറഞ്ഞെ..അട എട്യെലും മിണ്ടാണ്ട്‌ ഇരുന്നാട്ടെ..'

കുറെ കെഞ്ചി നോക്കി. കാര്യണ്ടായില്ല. എനിക്ക് നല്ല സങ്കടോം വാശീം ഒക്കെ കൊമ്പ് കോര്‍ത്ത്‌ വന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. അച്ചമ്മ അകത്തു പോയ നേരത്ത്, എടുത്തു പെയ്യുന്ന ആ മഴയത്ത് ഇറങ്ങി ഒറ്റ നടത്തം. കൈയും വീശി, വരമ്പത്തൂടെ ഒറ്റയ്ക്ക്. വീട്ടില്‍ അങ്ങനെ വന്നു കേറാന്‍ ധൈര്യം ഉണ്ടായില്ല. ഇങ്ങനെ മഴേം നനഞ്ഞു വന്നതിനു അമ്മയുടെ കയ്യീന്ന് കണക്കിന് കിട്ടും. അതുകൊണ്ട് കൊച്ചു വിറകു പുരയില്‍ കേറി ഉടുപ്പൊക്കെ പിഴിഞ്ഞ് അതു കൊണ്ട് തലയും തോര്‍ത്തി. ഇടയ്ക്കു അമ്മ കാണാതെ എങ്ങനെയോ വീട്ടില്‍ കേറിപ്പറ്റി....

ആ മഴ ഇന്നും പെയ്യുന്നു. ഓര്‍മകളില്‍. മഴയുടെ കൂടെ അച്ഛമ്മയും.

ആ നാട് വിട്ടിട്ടു ഏറെക്കാലമായി.നാടിന്‍റെ മാറ്റങ്ങള്‍ അറിയില്ല. മനപ്പുര്‍വ്വം ആ യാത്രകള്‍ ഒഴിവാക്കി, ആ ഓര്‍മ്മകള്‍ മായാതിരിക്കാന്‍. എനിക്കറിയാം ഞാന്‍ അന്ന് കണ്ട്‌ ജീവിച്ച നാടായിരിക്കില്ല അതിന്നു എന്ന് .

പക്ഷെ, ഒരു തിരിച്ചു പോക്കുണ്ടെങ്കില്‍ എന്നെ അതിനു പ്രേരിപ്പിക്കുന്നത് ആ നാടിന്റെ ഓര്‍മ്മകളാണ്.

രാത്രിയില്‍ അടച്ചിട്ട ജനവാതിലില്‍ കൂടി ഒഴുകിയെത്തുന്ന, ഞാനെന്നും കേള്‍ക്കുന്ന പേരറിയാത്ത ആ ഈണം കാവിലെ സന്ധ്യ നേരത്തുള്ള പാട്ടുകളുടെ ഈണമായിരുന്നു.

ചില മഴ പെയ്യുന്ന സായന്തനങ്ങളില്‍ ഞാന്‍ അനുഭവിക്കുന്ന എങ്ങു നിന്നോ വരുന്ന ആ മണം കാവിലെ കെട്ടടങ്ങുന്ന, മണ്‍ ചിരാതിനോട് ഒട്ടിയ തിരിയുടെ നേര്‍ത്ത മണമായിരുന്നു.

ഉറക്കത്തിലേക്കു വഴുതുമ്പോള്‍ ഞാന്‍ കേള്‍ക്കുന്ന ചെണ്ടകൊട്ടിന്റെ ശബ്ദം, ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ രാത്രിയില്‍ തുള്ളുന്ന പൊട്ടന്‍ തെയ്യത്തിന്റെ പതിഞ്ഞ പാട്ടും ചെണ്ടയുടെ നേര്‍ത്ത അലച്ചിലും ആയിരുന്നു.

ഞാന്‍ കാണുന്ന ഓരോ മഴക്കും ആ ഗ്രാമത്തിന്റെ മുഖമായിരുന്നു !!

********

(എന്താണ് എഴുതിയതെന്നു എനിക്ക് തന്നെ അറിയില്ല. ഏത് വിഭാഗത്തില്‍ പെടുത്താം എന്നും വല്യ നിശ്ചയം ഇല്ല..)

8 June 2010

ഞാനും മാതൃഭുമിയില്‍...

ഇനിയിപ്പോ ' ഫോര്‍ ദി പീപ്പിള്‍ ....' എന്ന പോസ്റ്റ്‌ വായിക്കാന്‍ ആരും ജാലകത്തില്‍ ക്ലിക്കണ്ട.
മാതൃഭുമിയില്‍ നേരിട്ട് ലിങ്ക്. ഇതാ ഇങ്ങനെ :



ആരാണ് എങ്ങനെയാണു എന്നൊന്നും എനിക്കറിയില്ല. ചേച്ചിപ്പെണ്ണ് പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. എന്തായാലും സന്തോഷം. കാര്യായി ഒന്നും എന്റെ ബ്ലോഗിലില്ലെങ്കിലും...എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പ് ഇങ്ങനനേല്‍ ഒരു പത്തു പോസ്റ്റ്‌ തികയുമ്പോള്‍ എന്താവും കഥ...ആഹാ..(മലര്‍പ്പൊടിക്കാരിയുടെ സ്വപ്നം ... ;)


അറിയിപ്പ് : ഇതിനുത്തരവാദി ഈ ബ്ലോഗുലകത്തില്‍ ഉണ്ടെങ്കില്‍ ഉടന്‍ ആലീസിന്റെ കണ്ണാടിക്കു മുന്‍പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ് (പ്ലീസ് , റിപ്പോര്‍ട്ട്‌ ചെയ്യു. അല്ലെങ്കില്‍ ഞാന്‍ ഞാന്‍ ഈ കണ്ണാടി നോക്കി കുട്ടിക്ക്യുറ പൌടെര്‍ ഇടും )
എന്ന്
(ഒപ്പ് )

21 May 2010

ഫോര്‍ ദി പീപ്പിള്‍ (ഫ്രം ജര്‍മനി)

ഓഫ് ദി പീപ്പിള്‍, ബൈ ദി പീപ്പിള്‍, ഫോര്‍ ദി പീപ്പിള്‍ .... എന്ന് വച്ചാല്‍ എന്താ ?

യാത്ര
ചെയ്യാത്ത ആളുകളില്ല . യാത്ര ചെയ്യാനാഗ്രഹിക്കാത്തവരുമില്ല. രാത്ര ചെയ്യണമെങ്കിലോ നല്ല ഗതാഗത സൗകര്യം വേണം. ഇപ്പൊ പറയാന്‍ പോകുന്നത് യുറോപ്യന്‍ ഗതാഗത സൌകര്യത്തെക്കുറിച്ചാണ്.

കഴിഞ്ഞ മാസം അമ്സ്ടര്ടാമിലേക്ക് ഒരു യാത്ര പോയി. ട്രെയിനില്‍ പോകാം, അതാകുമ്പോള്‍ ഇവിടുന്നു മൂന്നു മൂന്നര മണിക്കൂറെ ഉള്ളൂ. ശനിയാഴ്ച രാവിലെ ഏതാണ്ട് ആറു മണിക്ക് ഇവിടുന്നു ICE ട്രെയിന്‍ ഉണ്ട്. അതിനു പോയാല്‍ പത്തു മണിക്ക് മുന്‍പ് അമ്സ്ടര്ടാമില്‍ ഏത്തും. എല്ലാം കണക്കു കൂട്ടി ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. സീറ്റും റിസേര്‍വ് ചെയ്തു. അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ ട്രെയിനില്‍ കേറി പറ്റി. റിസേര്‍വ് ചെയ്ത സീറ്റില്‍ തന്നെ രണ്ടാം ഉറക്കത്തിനായി ഇരുന്നു.

-ഇതെന്താ ആളുകള്‍ തീരെ കുറവ് , ശനിയാഴ്ച ആയിട്ടും. ആര്‍ക്കും അമ്സ്ടര്ടാമില്‍ പോകേണ്ടേ?
-ഉണ്ടാകും അടുത്ത സ്റ്റേഷന്‍ ആഹെന്‍ (achen ) അല്ലെ, അവിടുന്ന് എന്തായാലും കുറെ ആളുകള്‍ കാണും, സഹ സഞ്ചാരി പറഞ്ഞു.

ജര്‍മനിയിലെ ഒരു അണ്ടര്‍ ഗ്രൌണ്ട് ട്രെയിന്‍ സ്റ്റേഷന്‍

എന്നാലെങ്കിലും നാലാള് ഉണ്ടാകുമല്ലോ എന്ന് വിചാരിച്ചു ഞാന്‍ കണ്ണടച്ചു. ഉണര്‍ന്നപ്പോള്‍ കണ്ടത് ഏകദേശം 200 കിലോമീറ്റര്‍ സ്പീഡില്‍ കുതിച്ചു പായുന്ന തീവണ്ടീം ബോഗിയുടെ ഒരു മൂലയ്ക്ക് രണ്ടേ രണ്ടു സഞ്ചാരികളും, അതു ഞങ്ങളായിരുന്നു. പ്രതീക്ഷക്കു വിപരീതമായി, ട്രെയിനില്‍ തീരെ ആളില്ല. ഇടയ്ക്കു കൈകാല്‍ അഭ്യാസത്തിനു ഇങ്ങേ അറ്റത് നിന്നു അങ്ങേ അറ്റത്തേക്ക് ... വെറുതെ കുറച്ചു ബോഗികള്‍ താണ്ടി തിരിച്ചു വന്നു. ആളുകള്‍ തീരെ കുറവ്. മിക്ക ബോഗികളിലും 5 പേരില്‍ കൂടുതല്‍ ഇല്ല.

പറഞ്ഞിട്ട് കാര്യമില്ല ഇതു ജര്‍മനിയുടെ ഒരു 'സവിശേഷത' തന്നെയാണ്. 'പീക്ക്' യാത്രക്കാരുടെ സമയം രാവിലെയും വൈകിട്ടും മാത്രേ ഉള്ളൂ. അതു തന്നെ ഇരുന്നു പോകാവുന്ന അത്രേം യാത്രക്കാര്‍ മാത്രം. തിരക്കുള്ള വിനോദ സഞ്ചാര നഗരങ്ങളില്‍, നിന്നും യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ട്. മറ്റുള്ള സമയങ്ങളില്‍ ട്രെയിനിലോ ബസ്സിലോ കേറിയാല്‍ കയറുന്ന വിദേശികള്‍ മാത്രേ ഉണ്ടാകൂ. രാത്രി 8 -9 മണി കഴിഞ്ഞാല്‍ പിന്നെ എല്ലാ ബസ്സിലും ഒരാള്‍ മാത്രേ ഉണ്ടാകൂ. അതെ, ഡ്രൈവര്‍ തന്നെ. കുത്തി മറിച്ചു ചിലപ്പോ പാട്ടൊക്കെ കേട്ട് ഓടിച്ചു പോകുന്നതു കാണാം.

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലെ ഒരു അണ്ടര്‍ ഗ്രൌണ്ട് ട്രെയിന്‍ സ്റ്റേഷന്‍


ഒരിക്കല്‍ എനിക്ക് ഏതാണ്ട് 4 മണിക്കൂര് യാത്രയുള്ള ഒരു നഗരത്തില്‍ പോകണമായിരുന്നു. (4 മണിക്കൂര്‍ എന്ന് പറഞ്ഞത് അതിവേഗ ട്രെയിനുകളുടെ കാര്യമാണ്) അന്ന് വൈകിട്ട് തന്നെ മടങ്ങുകേം വേണം. മീറ്റിങ്ങെല്ലാം കഴിഞ്ഞു അവിടുന്ന് യാത്ര തിരിച്ചപ്പോള്‍ വൈകിട്ട് ഏഴ് മണിയായി. എന്താണ്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോകേണ്ട ട്രെയിന്‍ റൂട്ടില്‍ എന്തോ പ്രശ്നം, വണ്ടി മുന്നോട്ടു പോകില്ല. എന്ത് ചെയ്യും, എങ്ങനെ വീട്ടില്‍ തിരിച്ചെത്തും എന്നെല്ലാം വിചാരിച്ചു വിഷണ്ണരായ യാത്രക്കാരുടെ മുന്നില്‍ ദൈവധൂതരെപ്പോലെ ജര്‍മന്‍ റെയില്‍വേയുടെ (deutsch bahn) സര്‍വിസ് ആള്‍ക്കാര്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ പല നഗരങ്ങിലെക്കായി പോകേണ്ട യാത്രക്കാരെ തരം തിരിച്ചു. എന്റെ സ്ഥലത്തേക്ക് പോകാന്‍ മറ്റു മൂന്നു പേര്‍ കൂടി ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങളെ ഒരു ടാക്സിയില്‍ കയറ്റി പറഞ്ഞു വിട്ടു. മറ്റു യാത്രക്കാരെയും അതതു സ്ഥലത്തേക്ക്. അങ്ങനെ deutsch bahn -ന്റെ ചിലവില്‍ 'ബെന്‍സ്‌ ' ടാക്സിയില്‍ വീടെത്തി. ടാക്സി ഡ്രൈവര്‍ പ്രത്യേക കാശൊന്നും ഈടാക്കാതെ തന്നെ എല്ലാരേയും അവരവരുടെ വീട്ടുപടിക്കല്‍ കൊണ്ടെത്തിച്ചു. വീട്ടിലെത്തിച്ചതിന് ഒപ്പിട്ടു രസീതിയും വാങ്ങി (നാളെപ്പിറ്റെന്നു എന്നെ വഴിയാധാരമാക്കി എന്ന് ഞാന്‍ കേസ് കൊടുത്താലോ..:))
അതോടെ ജര്‍മന്‍ റെയില്‍വേ എന്റെ കാണപ്പെട്ട ഗതാഗതദൈവമായി.

ട്രെയിനിലും ബസ്സിലും രാജ്യത്തു പല സ്ഥലങ്ങളില്‍ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. അതില്‍ നിന്നു എനിക്ക് മനസ്സിലായത് ഇവിടുത്തെ ഭരണം ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതാണ് എന്നാണ്. അറ്റ്‌ ലീസ്റ്റ് യാത്രയുടെ കാര്യത്തില്‍. അതായതു, ഒന്നോ രണ്ടോ യാത്രക്കാര്‍ മാത്രമേ ഉണ്ടെങ്കിലും അവര്‍ക്ക് ആവശ്യമായ യാത്ര സൗകര്യം ഒരുക്കി കൊടുക്കുക. അല്ലാതെ അവര്‍ ട്രിപ്പ്‌ തീരെ നിര്‍ത്തുന്നില്ല.

ബസ് സ്റ്റോപ്പില്‍ ബസ്സ് കത്ത് നിക്കുന്ന ഒരു അപ്പുപ്പന്‍. രണ്ടു സ്റ്റോപ്പ്‌ അപ്പുറത്ത് ഒരു ഹോസ്പിറ്റല്‍ ഉണ്ട്.
അവിടെ ആരെയോ കാണാന്‍ പോകുന്നതാണ്- ജര്‍മനിയില്‍ നിന്ന്


ഒരു ഡ്രൈവര്‍ മാത്രം നിയന്ത്രിക്കുന്ന ഇത്തരം ബസ്സുകള്‍ മിക്കവാറും ചില കമ്പനികളുടെതായിരിക്കും. കമ്പനികള്‍ക്ക് നഷ്ടമില്ലാതിരിക്കാന്‍ ഗവണ്മെന്റും ഒരു നിശ്ചിത കാശ് ഇവര്‍ക്ക് കൊടുക്കുന്നുണ്ട് . എല്ലാം ഭയങ്കര 'കൊളാബരെഷന്‍' ആണ്. അല്ലാതെ എങ്ങനെ ഒരു യാത്രക്കാരനെയും വഹിച്ചു കൊണ്ട് ബസ്സുകള്‍ക്ക് സമാധാനത്തോടെ പോകാന്‍ പറ്റും ? മറ്റൊരു കാര്യം, ഇവിടെ ഇതു കുഗ്രാമത്തില്‍ പോകാനും ബസ് ഗതാഗതം ഉണ്ട് എന്നതാണ്. അര്‍ദ്ധ രാത്രി കഴിഞ്ഞാല്‍ ചിലപ്പോ ഓരോ മണിക്കുറുകള്‍ ഇടവിട്ടെ ബസ്സ് ഉണ്ടാവൂ, എന്നാലും ഡ്രൈവര്‍ മാത്രമുള്ള വാഹനം പായുന്നത് കാണാം.

മറ്റു യുറോപ്യന്‍ രാജ്യങ്ങളിലും ഏതാണ്ട് ഇതേപോലെ തന്നെയാണ് കാര്യങ്ങള്‍. കൂടാതെ ഇവര്‍ വിനോദ യാത്രകളെ അതിയായി പ്രോത്സാഹിപ്പിക്കുന്നു. 'വീകെണ്ട്' യാത്രകള്‍ക്ക് കാശും കുറച്ചു മതി. രണ്ടില്‍ കൂടുതല്‍ ആളുകളുള്ള ഗ്രുപ്പ് ആണെങ്കില്‍ അവര്‍ക്ക് ചെലവ് കുറഞ്ഞ ഒരു കാര്‍ഡ്‌ എടുക്കാം. ഇത്തരം കാര്‍ഡുകള്‍ ചിലപ്പോ ഒരു സംസ്ഥാനം മുഴുവന്‍ അല്ലെങ്കില്‍ ഒരു താലുക്ക് മുഴുവന്‍ ബാധകമായിരിക്കും.

പിന്നെ വികലാഗര്‍: അവര്‍ക്ക് എവിടെയും മുന്‍‌തൂക്കം ഉണ്ട്. ബസ്സിലും ട്രെയിനിലും അവരെ ഇറക്കാനും കയറ്റാനും അധികൃതര്‍ പ്രവര്‍ത്തിക്കുന്നത് എപ്പോഴും കാണാന്‍ കഴിയുന്ന ഒരു കാഴ്ചയാണ്.
അവരും വേണ്ടപ്പെട്ട ഒരു പൌരനെന്ന നിലയില്‍, അവരുടെ ജീവനും രാജ്യത്തിന്‌ വിലയേറിയത് എന്ന മട്ടില്‍ ......

അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. ഒരു ഗവണ്‍മെന്റ് ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതായിരിക്കണം എന്നതിന് ഇതിലധികം ഉദാഹരങ്ങള്‍ വേണോ ?

ചിലര്‍ ചോദിച്ചേക്കാം, ഭീമമായ ഒരു ടാക്സ് തുക എല്ലാ പൌരനും വേതനത്തില്‍ നിന്നും അല്ലാതെയും കൊടുക്കുന്നുണ്ടെങ്കില്‍ ഏത് ഭരണാധികാരികളും ഇത്തരം സൌകര്യങ്ങള്‍ ജനങള്‍ക്ക് ഒരുക്കി കൊടുക്കാന്‍ പറ്റും എന്ന്. സാധിച്ചേക്കാം, സത്യമാണ്. പക്ഷെ നമ്മുടെ രാജ്യം ഭീമമായ തുകയൊന്നും നികുതി വാങ്ങുന്നില്ല. എങ്കിലും കോടിക്കണക്കിനു ടാക്സ് കൊടുക്കാന്‍ ബാധ്യസ്ഥരായ ബച്ചന്‍ (അങ്ങേരു എല്ലാം കൊടുത്തോ എന്നൊന്നും എനിക്കറിയില്ലാട്ടോ) തുടങ്ങിയ സിനിമാ താരങ്ങളും ബിസിനസ്സുകാരും (കള്ളപ്പണം ഇതില്‍ പെടുമോ എന്തോ ?) ഉള്ള ഇന്ത്യ പോലുള്ള രാജ്യത്തിന്‌ അവരില്‍ നിന്നൊക്കെ അതു പിടിച്ചെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ....പിന്നെ ??
ബാക്കി നിങ്ങള്‍ പറയുക.

(പലതും വിട്ടു പോയിട്ടുണ്ട്, പലതും ചേര്‍ക്കാനുണ്ട്. ആധികാരികമായ ഒരു എഴുത്ത് ആയില്ല എന്നും എനിക്കറിയാം.
എന്നാലും ഒരു എളിയ ശ്രമം . ഫോട്ടോകള്‍ ഒരു ഭംഗിക്ക് ചേര്ത്തു
എന്നെ ഉള്ളൂ )

11 May 2010

നാഗപൂജ

ഉത്സവമായിരുന്നു പാമ്പുകളുടെ അമ്പലത്തില്‍.
കോഴി മുട്ടകള്‍ കാണിക്ക* വക്കുമ്പോള്‍ അമ്മ പറഞ്ഞു;
മോളെ നന്നായി പ്രാര്‍ത്ഥിക്കൂ, ഇതോടെ എല്ലാരുടെം പാപങ്ങളും തീരട്ടെ.

മകള്‍ 4 മുട്ടകള്‍ വച്ചു, രണ്ടു പേര്‍ മതി. എന്നാലും ഒരു നാലെണ്ണം ചോദിച്ചാലല്ലേ ദൈവം രണ്ടു തരൂ. മറന്നു പോയാലോ.
അമ്മയും രണ്ടു മുട്ടകള്‍ വച്ചു, മകള്‍ അത്ഭുതത്തോടെ നോക്കി.
അമ്മ പറഞ്ഞു;
ഇതു എന്റെ അടുത്ത ജന്മത്തിലെ കുട്ടികള്‍ക്ക്.

തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ ഭര്‍ത്താവു തന്റെ യൌവനകാലത്തു തോണ്ടിയെറിഞ്ഞ തൊടിയിലെ പാമ്പുകളുടെ കഥ പറഞ്ഞു. ആത്മധൈര്യത്തോടെ.
അമ്മയുടെ മകള്‍ പറഞ്ഞു;
നിങ്ങടെ വീട്ടില്‍ ഒരു നാഗപൂജ നടത്തിയിരുന്നെങ്കില്‍ കുട്ട്യോളില്ലാത്ത ഏടത്തികള്‍ക്കും കൂടി നന്നായേനെ .

പിറ്റേന്ന് വിശേഷങ്ങള്‍ ആരായാന്‍ അമ്മ വിളിച്ചപ്പോള്‍ പറഞ്ഞു;
മോളെ, ഇന്ന് വിറകെടുക്കാന്‍ പോയപ്പോള്‍ ഒരു ചുരുട്ട, അച്ഛന്‍ വീട്ടിലുള്ളതോണ്ട് അതിനെ കൊന്നു ദൂരെ കളഞ്ഞു.

മകള്‍ പിന്നീടൊരിക്കലും പാമ്പുകളെ കൊന്നതിനു ഭര്‍ത്താവിനേം ഭര്‍തൃ വീട്ടുകാരേം കുറ്റം പറഞ്ഞില്ല

പിറ്റത്തെ കൊല്ലം പാമ്പിന്റെ അമ്പലത്തില്‍ ഉത്സവത്തിനും പോയില്ല.



* കണ്ണൂരിലെ പെരളശ്ശേരി അമ്പലത്തില്‍ പാമ്പുകള്‍ക്ക് മുട്ട കാണിക്ക വയ്ക്കുന്ന ഒരു ആചാരം ഉണ്ട്. സന്താനലബ്ധിക്കു വേണ്ടി.

7 May 2010

ലഹരി

ജനലുകള്‍ അടച്ചിരുന്നു
വാതിലുകളില്‍ സാക്ഷകള്‍ ഭദ്രം
എന്നിട്ടും എനിക്ക് തണുക്കുന്നു.
പുറത്തു, മഴ നനച്ചു പോയ ഭുമി
കത്തി നിന്നു.
എന്നിട്ടും തണുപ്പ് തന്നെ.

പിടികിട്ടാതെ പരതി
തണുപ്പ് സ്രോതസ്സുകള്‍.
ഇന്നലകളെ നോക്കിയപ്പോള്‍
അവര്‍ പറഞ്ഞു,
ഹാ മനസ്സിലായില്ലേ, അതു ഞങ്ങളായിരുന്നു.
നിന്നെ തണുപ്പിച്ചു മരവിപ്പിക്കുന്നത് .

ഒടുവില്‍
തണുത്തുറച്ചു കട്ടകളാക്കി
രോമകൂപങ്ങളില്‍ ആഞ്ഞിറങ്ങി
അവര്‍ മതിമറന്നാടുമ്പോള്‍
പളുങ്കുപാത്രങ്ങളില്‍ ഉഷ്ണനീരുറവകള്‍
പൊട്ടിയൊഴുകി.

പിന്നെ മരവിച്ച മനസ്സിനും ദേഹത്തിനും
മീതെ ഉഷ്ണങ്ങള്‍ പെയ്തിറങ്ങി.

അങ്ങനെ
തണുപ്പുകളെ ലഹരിയാക്കാന്‍
ഇന്നു ഞാന്‍ പഠിച്ചു.

26 April 2010

രാജാവ്

എനിക്കീയിടെ ഭയങ്കര പരാതികളാണ്.
അമ്മാ, ജോലിയുടെ ടെന്‍ഷനുകള്‍, ജോലിയില്ലെങ്കിലുള്ള ടെന്‍ഷനുകള്‍
അങ്ങനെ ഇന്നത്‌ എന്നൊന്നും ഇല്ലാ .

ഇപ്പോഴാണ്‌ ഞാന്‍ എന്റെ ഒരു കെമിസ്ട്രി സാറിനെ ഓര്‍ക്കുന്നത് .
സാറ് പറയും , ഭാഗ്യം എന്നത് ഒന്നില്ല പക്ഷെ നിര്‍ഭാഗ്യം എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന് . സാറിനു അക്കാലത്തു പിരിച്ചു വിടല്‍ ഭീഷണി ഉണ്ടായിക്കാണും എന്ന് ഞങ്ങള്‍ വിചാരിച്ചു. പക്ഷെ ഏറെ നാളുകള്‍ക്കു ശേഷം കണ്ടു മുട്ടിയപ്പോഴും സാറിന്റെ ആ ചിന്തക്ക് ഒരു കോട്ടവും തട്ടിയില്ല .

അമ്മയോട് പറയാം എന്ന് കരുതിയാണ് ഞാന്‍ വിളിച്ചത് . അമ്മക്ക് പണ്ടത്തെപ്പോലെ ടെന്‍ഷനുകള്‍ ഇല്ല .
പണ്ട് അമ്മയുടെ ടെന്‍ഷനുകള്‍ , വേണ്ടത്ര നെല്ല് കിട്ടീല്ല , ചീരക്കു പുഴു വന്നു, റോസാപ്പൂക്കള്‍ കുട്ട്യോളൊക്കെ ഓടിച്ചു കൊണ്ടുപോകുന്നു, അച്ഛന്‍ കൊണ്ടന്ന സാരിയുടെ കളറ് പോര , അമ്മ വീട്ടിലില്ലാത്ത നേരത്ത് ആരുടെയോ പയ്ക്കള്‍ വാഴയോക്കെ ഓടിച്ചത് ..അങ്ങനെ അങ്ങനെ ..

ഇപ്പൊ അമ്മക്ക് വിവരം വച്ചു. ഒരു ടെന്‍ഷനും ഇല്ല . ഞാന്‍ പുര നിറയുകയാണെങ്കില്‍ വീട്ടിലിരുന്നു കള്ളക്കഥകള്‍ എഴുതി വല്ല വാരികക്കും അയച്ചു കൊടുത്തു കാശുണ്ടാക്കി അവനവനെ നോക്കണം എന്ന് ചിലപ്പോ പറയും.
എന്താ മനസ്സിലിരിപ്പ് .... (പണ്ടെങ്ങോ ബാലരമേല്‍ എന്റെ എന്തോ ഒരു പൊട്ടത്തരം അച്ചടിച്ച്‌ വന്നതിനാ ഈ അഹംകാരം )

അതൊക്കെ പോട്ടെ , പരാതിപ്പെട്ടി തുറന്നപ്പോ ഇപ്രാവശ്യം അമ്മ പറഞ്ഞത് : ജീവിതം ഇത്രേ ഉള്ളൂ , അതു ഓരോ ദിവസോം രാജാവിനെപ്പോലെ ജീവിച്ചു തീര്‍ക്കണം എന്നാണ് . എനിക്ക് ചിരി പൊട്ടി .
ഇതു ആരെങ്കിലും സംകടപ്പെട്ടിരുന്നാല്‍ ഒരു മഹതിയെപ്പോലെ ഞാന്‍ ഓതി കൊടുക്കുന്ന വാക്കുകളാണല്ലോ ഈശ്വരാ ... ചിലപ്പോ ഞാന്‍ അമ്മയോടും പറഞ്ഞു കാണും . അന്ന് അമ്മ നോട്ടു ചെയ്തിരിക്കണം...

അമ്മ തുടരുകാണ്, ഇന്ന് കഴിഞ്ഞാ നാളെ , നാളെ കഴിഞ്ഞ മറ്റന്നാള്‍ ..എല്ലാ ദിവസോം രാജാവ്‌ .
കഞ്ഞി കുടിച്ചിട്ടാനെങ്കില്‍ പോലും.
അമ്മ പറഞ്ഞതല്ലേ , അങ്ങനെ ഞാന്‍ രാജാവാകാന്‍ തീരുമാനിച്ചു !

കുറെ നാളുകള്‍ക്ക് ശേഷം ചാറ്റിനു വന്ന ഒരു ബാംഗലൂര്‍ ഐ ടി അധോലോക സുഹൃത്ത്‌ പറഞ്ഞു

' ഓ നമ്മളിങ്ങനെ അമ്ബാനിയെപ്പോലെ കഞ്ഞി കുടിച്ചു ഇവിടെ കഴിയുന്നു ...'

14 April 2010

ആമ്സ്ടര്‍ഡാമിലെ വേശ്യകള്‍

എന്നാപ്പിന്നെ തുടങ്ങാം? ങേ , എന്ത് തുടങ്ങാന്‍ എന്ന് അല്ലെ . കേള്‍ക്കു .
അവിടേം പോകും ഇവിടേം പോകും... എന്നിട്ട് , 'എന്ത് ഹെമാംബികെ എന്തെങ്കിലുമൊക്കെ കുത്തി കുറിച്ചൂടെ' എന്ന് ഞാന്‍ തന്നെ എന്നോട് ചോദിക്കാന്‍ തുടങ്ങീട്ടു കാലം കുറെയായി. തുടങ്ങാന്‍ പോകുകാ. ആദ്യമായ് പറയാന്‍ പോകുന്നത് വേശ്യകളെ ക്കുറിച്ചാണ് . ശുഭകാര്യത്തിനു പോകുമ്പോള്‍ വേശ്യകളെ കണി കാണുന്നത് നല്ലതാന്നു കേട്ടിട്ടുണ്ട് ( ചില സിനിമേല്‍ , അല്ലാതെവിടെയാ ?) എന്നാപ്പിന്നെ വിചാരിച്ചു അതന്നെ പറയാം എന്ന്. ശുഭമായാലും ശരി ആശുഭമായാലും ശരി. ഞാന്‍ നിങ്ങളുടെ ക്ഷമ പരിശോധിക്കുന്നില്ല.


കനാലുകളാല്‍ ചുറ്റപ്പെട്ട ഒരു നഗരമാണ് ആമ്സ്ടര്ടാം .നെതര്‍ ലാണ്ടിന്റെ തലസ്ഥാനം .കഴിഞ്ഞ ആഴ്ച അവിടെ വരെ ഒന്ന് പോയി.

(ചുവന്ന വെളിച്ചമുള്ള സ്ഥലത്തിനടുത്തുള്ള ഒരു കനാല്‍, പോസ്റ്റിന്റെ ഭംഗിക്ക് ചേര്‍ത്തു എന്നെ ഉള്ളൂ )

പോകുന്നതിനു മുന്‍പ് ഏകദേശ രൂപം ഉണ്ടായിരുന്നെങ്കിലും , നഗര ചുറ്റലിനിടക്ക് ഇടുങ്ങിയ ഒരു തെരുവില്‍ , ചുവന്ന തിരശ്ശീല മാറ്റി ജനാലയില്‍ പ്രത്യക്ഷപ്പെടുന്ന നാമ മാത്രം വസ്ത്രം ധരിച്ച സുന്ദരികളെ കണ്ടപ്പോള്‍ ഒന്ന് ഞെട്ടി. കാലുവലിച്ചു നീട്ടി വീണ്ടും നടന്നു , അതാ വീണ്ടും അടുത്ത ജനാലയില്‍ മറ്റൊരുത്തി. അവള്‍ കൈ ആഗ്യം കാട്ടി വിളിക്കാനും തുടങ്ങി. കൂടെയുള്ള സഹസഞ്ചാരി ഇതൊക്കെ കണ്ടു രസിച്ചങ്ങനെ നടക്കുന്നു. കൂടെയൊരു കമന്റും 'കാമറ എടുത്തു ബാഗിലിട്ടോ, അല്ലെങ്കില്‍ ആരെങ്കിലും വന്നു അടിച്ചു പൊട്ടിക്കും '.

ശരിയാണ് ഇതു red light district നു അടുത്തുള്ള സ്ട്രീറ്റ് ആണ് .ഇവിടെ പടമെടുക്കുന്നത് നിയപ്രകാരം നിരോധിച്ചതായി ബോര്‍ഡ് ഉണ്ട്. അങ്ങനെ പടമെടുക്കുന്നവ്രെ പിടിക്കാന്‍ പോലീസുകള്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട് . ഈ സ്ഥലം നിയമ പ്രകാരമുള്ള വേശ്യാ വൃത്തിക്കുള്ള സ്ഥലമാണ് . പേര് പോലെ തന്നെ ഇവിടുത്തെ വീടുകള്‍ അല്ലെങ്കില്‍ റൂമുകളില്‍ ചുവന്ന്‍ ലൈറ്റ് കത്തി നിക്കുന്നുണ്ടായിരിക്കും. ലൈംഗിക തൊഴിലാളികള്‍ നിങ്ങി പാര്‍ക്കുന്ന ഒരിടം.

എന്ന് വച്ച് നമ്മുടെ നാട്ടിലെ ചുവന്ന തെരുവ് പോലെയാണെന്ന് വിചാരിച്ചു കളയരുത്. (അവിടെ ഞാന്‍ പോയിട്ടില്ല, അതു കൊണ്ട് കൃത്യമായി അറിയില്ല. എങ്കിലും പറയാം, എന്റെ ചങ്ങാതിയുടെ ചേട്ടന്‍ കുറച്ചു കാലം നിര്‍ബന്ധിത ഡോക്ടര്‍ പ്രാക്ടീസ് ചെയ്തിരുന്നു അതിനടുത്ത് . രാവിലെകളില്‍ ഈ ചുവന്ന തെരുവ് കടന്നു വേണം ജോലിസ്ഥലത്ത് പോകാന്‍. അങ്ങനെയുള്ള യാത്രകളില്‍ പത്തു വയസ്സുള്ള പെണ്‍കുട്ടികള്‍ വരെ 'വരൂ സാബ് , അഞ്ചു രൂപ മതി സാബ് ....' എന്ന് പറഞ്ഞു കൈകളില്‍ പിടിച്ചു വലിക്കുമായിരുന്നു ....)

പിന്നെയെങ്ങനെയാണ് എന്നല്ലേ . ഇവിടുത്തെ ലൈംഗിക തൊഴിലാളികള്‍ക്ക് ഇന്ഷുറന്സ്,ജോബ്‌ സെക്യുരിറ്റി എല്ലാം ഉണ്ട് . അവരും മറ്റുള്ളവരെ പോലെ ടാക്സും കൊടുക്കുന്നു. ടാക്സ് - പിന്നെ ഒരു രാജ്യത്തിന് വേറെ എന്ത് വേണം. വൈകുന്നേരങ്ങളില്‍ ഈ തെരുവുകള്‍ സഞ്ചാരികളും അല്ലാത്തവരും കൊണ്ട് നിറയുമത്രേ .
നിങ്ങള്‍ക്കിപ്പോ അമ്സ്ടര്‍ഡാമിലെ ഈ സുന്ദരികളെ കാണണം എന്നുണ്ടാകും. എന്റടുത്തു പടമില്ല. ഗൂഗിളിന്റെ ചിത്രപ്പെട്ടികളില്‍ നോക്കൂ ചിലപ്പോ കണ്ടേക്കാം. ഒരു ജര്‍മന്‍ സുഹൃത്ത്‌ പറഞ്ഞത് ചില ആണുങ്ങള്‍ പെണ്‍ വേഷം കെട്ടി ജനലക്കടുത്തു നിക്കാറുണ്ട് എന്നാണ് :)

കാര്യമതല്ല, ഇവിടത്തുകാര്‍ ഇതിനെ വളരെ പെരുമയോടെയാണ് വിനോദ സഞ്ചാര വെബ് സൈറ്റിലോക്കെ കാണിച്ചിരിക്കുന്നത് . ഇക്കൂട്ടര്‍ ചില വേര്‍തിരിവുകളൊക്കെ അനുഭവിക്കുന്നുണ്ടെങ്കില്‍ പോലും .നഗരം പറയുന്നത് തീര്‍ത്തും മനുഷ്യര്‍ക്ക്‌ വേണ്ടിയുള്ളത് , പിന്നെയെന്തിനാണ് ഇവരെയൊക്കെ ക്രിമിനലുകളായി മുദ്ര കുത്തുന്നത് എന്നാണ് .

ഈ പ്രദേശത്ത് ധാരാളം സെക്സ് കടകള്‍ , അതിനോടനുബന്ധിച്ച തിയേറ്ററുകള്‍ എന്നിവ സജീവമാണ് . എടുത്തു പറയേണ്ടത് സെക്സ് മ്യൂസിയമാണ്. ഇതു പുറത്തു നിന്നു കാണാനേ ഞങ്ങള്‍ക്ക് സാധിച്ചുള്ളൂ ,സമയപരിധി മൂലം. നിങ്ങള്ക്ക് വേണ്ടി പുറത്തു നിന്നു എടുത്ത പടം ഇവിടെ ഇടുന്നു.

(അമ്സ്ടര്‍ ഡാമിലെ സെക്സ് മ്യുസിയം )

അവിടുത്തെ എല്ലാ തൊഴിലാളികള്‍ക്കും നന്മ നേര്‍ന്നു കൊണ്ട് ഇവിടെ നിര്ത്തുന്നു. ഇനിയും ഒരുപാടു പറയാനുണ്ട്‌ , ഞാന്‍ ശ്രമിക്കട്ടെ .



25 March 2010

ആഗ്രഹങ്ങള്‍

ഒരു കാറു വേണമെന്ന്
ഒരിക്കലും ആശിച്ചില്ലെങ്കിലും
എനിക്കൊരു ഫെരാരി കാറുണ്ടായി.

ഒരു വീടിനെക്കുറിച്ചൊരുസ്വപ്നമില്ലാതെ
എനിക്കൊരു അത്യുഗ്രന്‍ വീടുണ്ടായി

പഠിക്കണമെന്നോരിക്കലും മോഹിക്കാത്ത
ഞാനിന്നു പഠിച്ചു വല്യോരാളായി

ചങ്ങാതിമാര്‍ വേണമെന്നാശിക്കാത്ത ഞാന്‍
ചങ്ങാതിമാരാല്‍ വീര്‍പ്പുമുട്ടി

നീ എന്റെതാകണമെന്നു
ഞാന്‍ ഒരിക്കലും മോഹിച്ചില്ല
എങ്കിലും നീ എന്റേതു മാത്രമായി

ഒരു കുഞ്ഞു വേണമെന്ന്
ഞാന്‍ ആഗ്രഹിക്കാതെ തന്നെ
ഒരു ദിവസം ഞാനൊരു രക്ഷിതാവായി

ഇപ്പോഴും ജീവിചിരിക്കണമെന്നു
ഞാന്‍ പ്രാര്‍ഥിച്ചില്ലെങ്കിലും
ഇപ്പോഴും ഞാന്‍ ഇവിടെയുണ്ട്.

പിന്നെ, ഒന്നും ആഗ്രഹിക്കാത്ത എനിക്ക്
എന്നും എല്ലാം കുമിഞ്ഞു കൊണ്ടേയിരിക്കുന്നു...

Related Posts with Thumbnails