അതും ഇതും മറ്റു പലതും, പലരും കേട്ട് മറന്നതായിരുന്നു. അയാളത് കേള്‍ക്കാന്‍ വൈകിയത് തിരക്കുള്ളതുകൊണ്ടായിരുന്നില്ല. ചെവി, പണയം വെച്ചത് കൊണ്ടായിരുന്നു -അവള് പറയുന്നത് കേള്‍ക്കാന്‍ , അവള് പാടുന്നത് കേള്‍ക്കാന്‍ , അവളുടെ നിലവിളികള്‍ , അവളുടെ തേങ്ങലുകള്‍ - അങ്ങനെ അവളുടേതായ ശബ്ദങ്ങള്‍ക്ക് പണയം വെച്ച കാതുമായി, പല ദൂരദേശത്തും അയാള്‍ അലഞ്ഞു.
അവസാനിക്കാറായ ഒരു കാലത്ത്, ഏതോ ഒരു പേടകത്തില്‍ അയാളുടെ അടുത്തെത്തിയത് അവളായിരുന്നില്ല. പണയം വച്ച കാതുകള്‍ ഉള്ളത് കൊണ്ട് പേടകത്തിന്റെ തുഴച്ചിലും പേടകത്തിലെ ജീവികളുടെ വിളികളും അയാള്‍ക്ക് കേള്‍ക്കാന്‍ സാധിച്ചില്ല. അങ്ങനെ അവസാനിച്ച, ആ കാലത്ത് അയാള്‍ അകപ്പെട്ടത് , പലതരം പക്ഷികളും ചെറുജീവികളും മാത്രമുള്ള ഒരു ദ്വീപിലായിരുന്നു.
ദ്വീപിലെ മണലിലൂടെ പാദുകം നഷ്ടപ്പെട്ട അയാള്‍ ബദ്ദപ്പെട്ടു നടന്നു. ഞെരിഞ്ഞമരുന്ന, സ്വപ്ന ലോകത്ത് നിന്ന് പറിച്ചെയാന്‍ വിധിക്കപ്പെട്ട, മണല്‍ത്തരികളില്‍ ചിലത് രോഷം പ്രകടിപ്പിച്ചു. ഒച്ച വെച്ചു. കാതു പണയപ്പെടുത്തിയവനെ ബധിരന് എന്ന് വിളിച്ചു.
അയാള്‍ക്കതൊന്നും കേള്‍ക്കാന്‍ പറ്റില്ലെന്നറിഞ്ഞിട്ടും.
'ഒന്ന് നിര്ത്തു'
ശബ്ദമയാള്‍ കേട്ടില്ലെങ്കിലും, തന്റെ ചുമലില്‍ എന്തോ ഒരു ഭാരം അയാള്‍ക്ക് അനുഭവപ്പെട്ടു. അതൊരു തീയാറ്റ പക്ഷിയായിരുന്നു.
'നീ ഏതു, എന്റ ചുമലിനു ഭാരമാകാതെ പറന്നു പോകു'
തീയാറ്റ പക്ഷിയുടെ ഉത്തരത്തിനായി, അയാള്‍ കേള്‍വിയുടെ ഒരു തവണ പലിശ അടച്ചു.
'എനിക്ക് നിന്റെ ചുമലിന്റെ ഭാരമാവണ്ട, പക്ഷെ ഞാന്‍ അവളാണു. അതു പറയാനാണ് ഞാന്‍ വന്നത്.'
അതും പറഞ്ഞു നീട്ടി ചൂളമടിച്ചു കൊണ്ട് പക്ഷി പറന്നു പോയി. കടല്‍ക്കാക്കളുടെ സീല്‍ക്കാരത്തില്‍ തിരമാലകളുടെ ഗര്‍ജ്ജനങ്ങള്‍ ഇല്ലാതാകുന്നില്ലെന്നു അയാള്‍ അറിഞ്ഞു. ദ്വീപിലെ അനേകം പക്ഷികളുടെ പാട്ടുകളും
കടല്‍ കാറ്റിലാടുന്ന മരങ്ങളുടെ തലപ്പുകളുടെ ശ്രുതിയിടലുകളും, മണല്തരികളുടെ കുഞ്ഞു കുഞ്ഞു സ്വപ്ങ്ങളും, പിന്നോട്ടോടുന്ന ഞണ്ടിനു പിറകെ മുന്നോട്ടോടുന്ന നീര്‍നായകളുടെ
മുരളലുകളും അയാള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞു.
ശബ്ദമുഖരിതമായ ആ തുരുത്തില് കണ്ണുകള്‍ പതിയെ അടച്ചു അയാള്‍ നടന്നു....